തൃശൂർ : കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ഇന്നലെ രാത്രിയും തുടർന്നു. മലയോര മേഖലകളിലും മറ്റും രണ്ട് ദിവസമായി ശക്തമായ മഴയുണ്ടായി. കൂളിമുട്ടത്തും എടത്തിരുത്തിയിലും വീടുകൾക്ക് മുകളിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു. വേളൂക്കരയിൽ മൂന്ന് വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു. പരിയാരം, അതിരപ്പിള്ളി, എടവിലങ്ങ് പഞ്ചായത്തുകളിലായി ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 64 പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി.
ഇന്നലെ രാവിലെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും ഉച്ചയോടെ അത് റെഡ് അലർട്ടായി. ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആവശ്യമാണെങ്കിൽ ഇവരെ മാറ്റിപ്പാർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
നെഞ്ചിടിപ്പോടെ കർഷകർ
ഏതാനും ആഴ്ച മുമ്പ് ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തമായ മഴയിൽ വെള്ളം കയറി കൃഷിനാശം സംഭവിച്ച സ്ഥലത്ത് വീണ്ടും വിത്തിറക്കിയ സമയത്താണ് വീണ്ടും മഴയെത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. തുടർന്ന് പല കോൾപ്പടവിലും കർഷകർ വീണ്ടും വിത്തിറക്കുകയായിരുന്നു. ഇന്നലെ ശക്തമായ മഴയിൽ പല പാടശേഖരങ്ങളിലും വെള്ളം കയറി. ആഴ്ചകൾ മാത്രം പ്രായമുള്ള നെൽച്ചെടികളാണ് വെള്ളക്കെട്ട് ഭീഷണിയിൽ നിൽക്കുന്നത്.
പീച്ചി ഷട്ടർ കൂടുതലുയർത്തി
രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ ഡാമുകളിലെ ജലനിരപ്പ് വീണ്ടുമുയർന്നു. നേരത്തെ മഴ കൂടുതൽ ലഭിച്ച സമയങ്ങളിൽ ഡാമുകളിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി വെള്ളം പുറത്തേക്ക് തുറന്ന് വിട്ടിരുന്നു. മഴ കുറഞ്ഞതോടെ ഒരു സെന്റി മീറ്റർ മാത്രമാണ് ഭൂരിഭാഗം ഡാമുകളുടെയും ഷട്ടർ ഉയർത്തിയത്. എന്നാൽ വീണ്ടും ശക്തമായതോടെ ഇന്നലെ രാവിലെ പീച്ചി ഡാമിന്റെ ഷട്ടറുകൾ ഒരിഞ്ചിൽ നിന്ന് അഞ്ച് ഇഞ്ചാക്കി ഉയർത്തി. വൈകീട്ട് പത്ത് സെന്റി മീറ്ററാക്കി. പീച്ചി ഡാമിൽ 95 ശതമാനത്തിലധികമാണ് ജലനിരപ്പ്. പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ ഒരു സ്ലൂയീസ് വാൽവ് വഴി വെള്ളം പുറത്തേക്ക് തുറന്നു വിട്ടു. ചിമ്മിനി ഡാമിന്റെ ഒരു ഷട്ടർ 2.5 സെന്റി മീറ്റർ ഉയർത്തി. വാഴാനി ഡാമിന്റെ ഷട്ടറുകൾ രണ്ട് സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്.
ടൂറിസം കേന്ദ്രങ്ങളിൽ വിലക്ക്
കനത്ത മഴയെ തുടർന്ന് ടൂറിസം കേന്ദ്രങ്ങളിലും ബീച്ചുകളിലും രണ്ട് ദിവസത്തേക്ക് സന്ദർശക വിലക്ക് ഏർപ്പെടുത്തി. മലയോര കേന്ദ്രങ്ങളിലൂടെ വൈകീട്ട് ഏഴ് മുതൽ യാത്രാനിരോധനവും ഏർപ്പെടുത്തി. രണ്ട് ദിവസം ക്വാറികളുടെ പ്രവർത്തനം നിറുത്തി വയ്ക്കാൻ കളക്ടർ ഉത്തരവിട്ടു.
84 ശതമാനം മഴക്കൂടുതൽ
ഒക്ടോബർ ഒന്ന് മുതൽ നവംബർ 14 വരെ
ലഭിക്കേണ്ടത് 434
ലഭിച്ചത് 800.6
മഴക്കണക്ക് (രണ്ട് ദിവസത്തേത്)
കൊടുങ്ങല്ലൂർ 120 മില്ലിമീറ്റർ
ചാലക്കുടി 123.4
ഇരിങ്ങാലക്കുട 102.2
ഏനാമാക്കൽ 88.2
വടക്കാഞ്ചേരി 65
വെള്ളാനിക്കര 85.8
(ശനിയാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെയുള്ള മഴക്കണക്ക്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |