SignIn
Kerala Kaumudi Online
Saturday, 20 April 2024 5.25 AM IST

ആവശ്യത്തിന് രാസവളമില്ല,വിലയും രൂക്ഷം : നെൽ കർഷകർ ആശങ്കയിൽ

malappuram

മലപ്പുറം: ജില്ലയിൽ രാസവളത്തിന്റെ ക്ഷാമം കാരണം കർഷകർ പ്രതിസന്ധിയിലാവുന്നു. നെൽ കൃഷിയടക്കം രണ്ടാം വിള ആരംഭിക്കുന്ന സമയമാണിത്. പ്രധാനപ്പെട്ട വളങ്ങളായ യൂറിയ,പൊട്ടാഷ്, ഫാറ്റംഫോക്സ് എന്നിവക്കാണ് ക്ഷാമം. കഴിഞ്ഞ വർഷം വരെ ജില്ലയിലെ വളം ഡിപ്പോകളിൽ ആവശ്യത്തിന് വളം ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ പൊട്ടാഷ് അടക്കമുള്ള വളങ്ങൾ ഡിപ്പോകളിൽ ആവശ്യത്തിന് കിട്ടാനില്ല. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനയാണ് വളങ്ങളുടെ ലഭ്യത കുറവിന് കാരണം. ജില്ലയിൽ ഒന്നാം വിള കഴിഞ്ഞ് രണ്ടാം വിള കർഷകർ ആരംഭിച്ചിട്ടുണ്ട്. മുണ്ടകൻ വിത്തിനം ഉപയോഗിക്കുന്നവരാണ് ഇപ്പോൾ കൃഷി ആരംഭിച്ചിട്ടുള്ളത്. ആവശ്യത്തിന് രാസ വളം ലഭ്യമല്ലാത്തതിനാൽ വിത്തിറക്കാൻ മടിക്കുന്നവരും ഇറക്കിയിട്ട് വളം കിട്ടാതെ ബുദ്ധിമുട്ടുന്നവരുമുണ്ട്. മറ്റു വിത്തിനങ്ങളിൽ കൃഷി ചെയ്യുന്നവരും അടുത്ത മാസത്തോടെ രണ്ടാം വിള ആരംഭിക്കും. അപ്പോഴേക്കും ആവശ്യത്തിന് വളം എത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കഴിഞ്ഞ ആറ് മാസത്തിനിടയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ റോക് ഫോസ്ഫേറ്റ്, ഫോസ്ഫോറിക് ആസിഡ്, സൾഫർ,നാഫ്ത എന്നിവയ്ക്ക് ക്രമാതീതമായി വില ഉയർന്നതോടെ രാജ്യത്തേക്കുള്ള ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഇന്ധന വില വർദ്ധനവ് വന്നതോടെ ഷിപ്പിംഗ് ചാർജ് നാലിരട്ടിയായി വർദ്ധിച്ചതും വളങ്ങളുടെ ക്ഷാമത്തിന് കാരണമായി. 800 ഹെക്ടറിന് മീതെ നെൽ കൃഷിയാണ് ജില്ലയിലുള്ളത്.

കൃഷിയെ ദോഷകരമായി ബാധിക്കും

യൂറിയ,പൊട്ടാഷ്,ഫാക്ടം ഫോക്സ് എന്നിവയാണ് കൃഷിക്ക് കൂടുതലായും കർഷകർ ഉപയോഗിച്ച് വരുന്നത്. വിത്തിറക്കി 20 ദിവസങ്ങൾക്കുള്ളിൽ വളങ്ങൾ ഇട്ട് കൊടുക്കേണ്ടതുണ്ട്. വളമിടുന്ന സമയത്തിലോ അളവിലോ വ്യത്യാസം വന്നാൽ ലഭിക്കുന്ന വിളയെ ദോഷകരമായി ബാധിക്കാൻ കാരണമാകും. പലവിധത്തിൽ നഷ്ടം അനുഭവിക്കുന്ന കർഷകർക്ക് ആവശ്യത്തിന് വളം കൂടെ ലഭിക്കാതിരുന്നാൽ കൃഷിയിൽ നിന്ന് തന്നെ ഇവർ വിട്ടുനിൽക്കേണ്ടി വരും. കന്നി,തുലാം മാസങ്ങളിലായി പെയ്ത് കൊണ്ടിരിക്കുന്ന മഴ കാരണം പാടങ്ങളിൽ വെള്ളം ഉയർന്ന് കൃഷി നശിക്കുമോ എന്ന ആധിയിലാണ് കർഷകർ. ഒന്നാം വിള കൊയ്യാറായ സമയത്ത് പെയ്ത മഴ ജില്ലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പ്രതീക്ഷയോടെ രണ്ടാം വിള ആരംഭിക്കുമ്പോൾ രാസവള വിലകയറ്റവും ക്ഷാമവും ഉണ്ടാവുന്നത് കാർഷിക മേഖലയിലെ ദോഷകരമായി ബാധിക്കും.

ഒരുഏക്കർ നെൽകൃഷിക്ക് വേണ്ട രാസവളം

യൂറിയ - 30 കിലോഗ്രാം

പൊട്ടാഷ് - 40 കിലോഗ്രാം

ഫോസ്ഫറസ് - 90 കിലോഗ്രാം

വില ഇങ്ങനെ

ഫാക്ടം ഫോക്സ് 50 കിലോഗ്രാം - 1,190

1,390 ആയി വർദ്ധിച്ചു

പൊട്ടാഷ് 850

1,015 ആയി വർദ്ധിച്ചു

പൊട്ടാഷ് അടക്കമുള്ള വിവിധ വളങ്ങൾ നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കാറില്ല. മറ്റു രാജ്യങ്ങളിൽ നിന്ന് ഇവിടെയെത്തുമ്പോൾ വില ഇരട്ടിയാവും. ഇപ്പോൾ വില കൂടിയത് കാരണം ഇറക്കുമതിയും കുറ‍ഞ്ഞിട്ടുണ്ട്.

പി.എ ഷംസുദ്ധീൻ

ഇസ്കോ രാസവള കമ്പനിയുടെ മുൻ മാനേജർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.