കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പ്രശ്നത്തിൽ തൊടാതെ, മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം വേഗത്തിലാക്കണമെന്ന് ആവശ്യമുയർത്തി സിപിഎം ഏരിയാ സമ്മേളന പ്രമേയം.
ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ സി.ഐ.ടി.യു സംഘടന ഉൾപ്പെടെ സമരത്തിനിറങ്ങി, ഏറെ വിവാദമായ പ്രശ്‌നം പക്ഷെ ചർച്ച ചെയ്യാനോ പ്രമേയമാക്കാനോ പോലും ടൗൺ ഏരിയാ സമ്മേളനത്തിൽ കഴിഞ്ഞില്ല. നഗരത്തിൽ നിന്നുള്ള ചില നേതാക്കൾ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും ടെർമിനൽ ചർച്ച വേണ്ടെന്ന താക്കീത് നേരത്തേ കിട്ടി. സമ്മളനം ചർച്ച ചെയ്തില്ലെങ്കിലും വി.എസ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതി പൊളിച്ച് നീക്കൽ ചർച്ചയിലേക്ക് നീളുമ്പോൾ വരും ദിവസങ്ങളിൽ ഇത് പുതിയ ഏരിയാ കമ്മിറ്റിക്ക് വലിയ തലവേദനയായി മാറും.
സൗത്ത് ഏരിയാ സമ്മേളനത്തിൽ അലൻ - താഹ വിഷയം വിലയ ചർച്ചയായെങ്കിൽ അതുപോലുള്ള രാഷ്ട്രീയപ്രശ്‌നങ്ങളൊന്നും ടൗൺ ഏരിയാ സമ്മേളനത്തിലുണ്ടായില്ല. പാർട്ടി നടപടിയ്ക്ക് വിധേയനായ പി.ദിവാകരനെ വീണ്ടും മത്സരിപ്പിച്ചതും സ്ഥിരംസമിതി അദ്ധ്യക്ഷനാക്കിയതുമൊക്കെയാണ് രാഷ്ട്രീയമായി സമ്മേളനത്തെ ചൂടുപിടിപ്പിച്ചത്.
സമ്മേളനം കെ.ദാമോദരനെ വീണ്ടും ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 21 അംഗങ്ങളടങ്ങിയതാണ് എരിയാ കമ്മിറ്റി.
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് ബസ് ടെർമിനൽ പണിയുക, വെള്ളിപറമ്പ് - ഉമ്മളത്തൂർ റോഡ് വീതി കൂട്ടുക, നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള ചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി കെ. ദാമോദരൻ, ജില്ലാ സെക്രട്ടറി പി.മോഹനൻ എന്നിവർ മറുപടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |