മലയിൻകീഴ്: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കാരോട് കരുമത്തിൻ മൂട് ബിനു ഭവനിൽ എ. ഭാസ്കരൻ (60), പെരുകുളം ഉറിയാക്കോട് കൈതോട് മേക്കിൻകര പുത്തൻ വീട്ടിൽ സി. ശശി (55), വിളപ്പിൽ ചെറുകോട് എൽ.പി സ്കൂളിന് സമീപം അജീഷ് ഭവനിൽ ഐ. ആന്റണി (47) എന്നിവരാണ് അറസ്റ്റിലായത്.
വിളപ്പിൽശാല ചെറുകോടുള്ള യുവതിയെ (34) അവരുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഒന്നാം പ്രതി ആന്റണി യുവതിയെ വിവാഹവാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചിരുന്നതെന്ന് വിളപ്പിൽശാല പൊലീസ് അറിയിച്ചു. ആന്റണി പീഡിപ്പിക്കുന്ന വിവരം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മറ്റ് രണ്ട് പ്രതികൾ യുവതിയെ പീഡിപ്പിച്ചിരുന്നത്.
ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് യുവതി വിളപ്പിൽശാല ഗവ. ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോഴാണ് ആറ് മാസം ഗർഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതരുടെ കൗൺസലിംഗിനിടെയാണ് പീഡനവിവരം യുവതി വെളിപ്പെടുത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്ത് പി.എസ്., വിളപ്പിൽശാല എസ്.എച്ച്.ഒ സുരേഷ് കുമാർ.എൻ, എസ്.ഐ ഷിബു.വി, സി.പി.ഒമാരായ സുബിൻസൺ, അരുൺ, പ്രദീപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |