തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കും ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർക്കും കൊവിഡും മഴയും കണക്കിലെടുത്ത് എരുമേലി മുതൽ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യസേവനം ഉറപ്പാക്കിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ സുരക്ഷയിൽ ജാഗ്രത വേണം. പ്രശ്‌നങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം. പനിയും ചുമയും ശ്വാസതടസവും ഉള്ളവർ തീർത്ഥാടനം ഒഴിവാക്കണം
കേന്ദ്രസർക്കാരിന്റെ ആരോഗ്യസുരക്ഷാ കാർഡ് (ആർ.എസ്.ബി.വൈ) കൈവശമുള്ളവർ ഏതു സംസ്ഥാനത്ത് നിന്ന് വരുന്നവരായാലും എംപാനൽ ചെയ്തിട്ടുള്ള
555 സ്വകാര്യ ആശുപത്രികളിലും 194 സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ കിട്ടും. കാർഡില്ലാത്തവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാം. തൊട്ടടുത്തുള്ളഎംപാനൽ ആശുപത്രി അറിയാൻ ദിശ നമ്പറിൽ (1056) വിളിക്കാം. മറ്റു ഭാഷകളിലും സംസാരിക്കാം.
സന്നിധാനത്ത്
ഓപ്പറേഷൻ തീയറ്റർ
അടിയന്തര ഓപ്പറേഷൻ തീയറ്റർ സന്നിധാനത്തുണ്ട്. പമ്പ മുതൽ സന്നിധാനം വരെ അഞ്ചു സ്ഥലങ്ങളിൽ എമർജൻസി മെഡിക്കൽ സെന്ററുകളും ഓക്‌സിജൻ പാർലറുകളും സജ്ജമാക്കി. അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായാൽ ഇവിടെ എത്തണം.
സന്നിധാനം,പമ്പ,നിലയ്ക്കൽ,ചരൽമേട് (അയ്യപ്പൻ റോഡ്),എരുമേലി എന്നിവിടങ്ങളിൽ ഡിസ്‌പെൻസറികളും പമ്പയിലും സന്നിധാനത്തും വെന്റിലേറ്ററും ഒരുക്കി.
കരുതൽ
മഴസമയത്തെ മലകയറ്റം കരുതലോടെ വേണം.
2 മീറ്റർ ശാരീരിക അകലം സ്വയം പാലിക്കണം.
സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തരുത്.
മാസ്‌ക്, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക് വലിച്ചെറിയരുത്.
ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണം. സാനിറ്റൈസർ കൈവശം വേണം.
കൊവിഡ് ഭേദമായി മൂന്നു മാസം കഴിയാത്തവർ തീർത്ഥാടനത്തിന് മുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. പൾമണോളജി, കാർഡിയോളജി പരിശോധന നടത്തുന്നതാണ് നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |