പാലക്കാട്: ഭാര്യയുടെ കൺമുന്നിൽ വച്ച് ആർ എസ് എസ് പ്രവർത്തകനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു. ഇന്ന് രാവിലെ ഒൻപതുമണിയോടെ മമ്പറത്തായിരുന്നു സംഭവം. എലപ്പുള്ളി സ്വദേശി സഞ്ജിത് എന്ന ഇരുപത്തേഴുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ ജോലിക്കുപോകുമ്പോഴായിരുന്നു ആക്രമണം.
കാറിൽ എത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞുനിറുത്തിയശേഷം സഞ്ജിത്തിനെ വെട്ടിവീഴ്ത്തുകയായിരുന്നു. നിരവധിപേർ നോക്കിനിൽക്കെയായിരുന്നു ആക്രമണം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു അതിന്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിൽ എന്ന് ബി ജെ പിയുടെ ആരോപണം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട അക്രമികൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതിനിടെ, സഞ്ജിത്തിന്റെ കൊലപാതകം ആസൂത്രിത നീക്കമായിരുന്നുവെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. 'പത്ത് ദിവസത്തിനകം കേരളത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാർ പ്രവർത്തകനാണ് സഞ്ജിത്ത്. പ്രതിസ്ഥാനത്ത് എസ് ഡി പി ഐയാണെന്ന് തുറന്നു പറയാൻ പോലും പൊലീസ് തയ്യാറാവുന്നില്ല. പൗരൻമാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള വീഴ്ചയാണ് ഇതിലൂടെ തെളിയുന്നത്. വർഗീയ സംഘങ്ങളുമായി സിപിഎം ചങ്ങാത്തത്തിലാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ ചെറുത്ത് നിൽപ്പിന് വേണ്ടി ബി ജെ പിക്ക് മറ്റു മാർഗങ്ങൾ തേടേണ്ടി വരും. എസ് ഡി പി ഐയുടെ ആക്രമണത്തെ ജനങ്ങളെ ഉപയോഗിച്ച് ഞങ്ങൾ ചെറുക്കും- സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |