പാട്‌ന: മാദ്ധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. പ്രാദേശിക വാർത്താ പോർട്ടൽ നടത്തുന്ന ബുദ്ധിനാഥ് ഝാ എന്നയാളാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ മധുബാനി ജില്ലയിലാണ് സംഭവം. 'ത്രികോണ പ്രണയമാണ്' കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ഇരുപത്തിരണ്ടുകാരനായ ബുദ്ധിനാഥിനെ കാണാതായത്. വെള്ളിയാഴ്ച മധുബാനി ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തു. റോഷൻ കുമാർ, ബിട്ടു കുമാർ, ദീപക് കുമാർ, പവൻ കുമാർ, മനീഷ് കുമാർ, പൂർണ കലാ ദേവി എന്നിവരാണ് പിടിയിലായത്.
'ബുദ്ധിനാഥും പൂർണ കലാ ദേവിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ പവൻ കുമാർ എന്നയാളുമായും യുവതി അടുപ്പത്തിലായിരുന്നു. ബുദ്ധിനാഥുമായി സംസാരിക്കാരുതെന്ന് പൂർണ കലാദേവിയോട് പവൻ കുമാർ പറഞ്ഞിരുന്നു'വെന്ന് പൊലീസ് പറഞ്ഞു.
പ്രദേശത്ത് ചില വ്യാജ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ബുദ്ധിനാഥ് റിപ്പോർട്ട് ചെയ്തിരുന്നു. കേസിലെ പ്രതിയായ റോഷൻ ബെനിപട്ടിയിൽ ഒരു ലബോറട്ടറി നടത്തുന്നുണ്ടായിരുന്നു. ബുദ്ധിനാഥ് ഝാ ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകിയതും കൊലപാതകത്തിന് കാരണമായി.
വ്യാജ നഴ്‌സിംഗ് ഹോമുകളും ആശുപത്രികളും നടത്തുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്ന് മാദ്ധ്യമപ്രവർത്തകന്റെ കുടുംബം ആരോപിക്കുന്നു. മധുബാനി ജില്ലയിലെ താമസക്കാരനായ ബുദ്ധിനാഥ് കഴിഞ്ഞ രണ്ട് വർഷമായി വാർത്താ വെബ് സൈറ്റായ ബിഎൻഎൻ ന്യൂസ് ബെനിപട്ടി നടത്തിവരികയായിരുന്നു.
നവംബർ ഒൻപതിന് രാത്രിയാണ് യുവാവിനെ കാണാതായത്. പിറ്റേന്ന് രാവിലെ അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫായി. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നവംബർ 12ന് മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |