കോട്ടയം: കോട്ടയം നഗരസഭാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ, ആശുപത്രിയിലായ സി.പി.എം അംഗത്തിന് വോട്ടു ചെയ്യാനാവാതെ വന്നതോടെ നറുക്കെടുപ്പിലേയ്ക്ക് നീങ്ങാതെ യു.ഡി.എഫിലെ ബിൻസി സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ബിൻസിക്ക് 22 വോട്ടും എൽ.ഡി.എഫിലെ ഷീജ അനിലിന് 21 വോട്ടു ലഭിച്ചു. ആശുപത്രിയിൽ കഴിയുന്ന 27ാം വാർഡിലെ എൽ.ഡി.എഫ്. കൗൺസിലർ ടി.എൻ. മനോജിന് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മനോജ് കൂടി വോട്ട് ചെയ്തിരുന്നുവെങ്കിൽ വീണ്ടുമൊരു നറുക്കെടുപ്പിന് നഗരസഭ സാക്ഷ്യം വഹിക്കുമായിരുന്നു.
ഇന്നലെ നടന്ന വോട്ടെടുപ്പിൽ ബിൻസിയ്ക്കും ഷീജയ്ക്കും പുറമേ, ബി.ജെ.പിയിൽ നിന്ന് റീബാ വർക്കിയും മത്സരിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിൽ ബിൻസി 22, ഷീജ 21, റീബ 8 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില. തുടർന്ന് റീബയെ ഒഴിവാക്കി നടന്ന വോട്ടെടുപ്പിൽ 22 വോട്ട് നേടിയ ബിൻസി അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ നിന്ന് ബി.ജെ.പി. വിട്ടു നിന്നു.
ബിൻസി വീണ്ടും
കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയായി ഗാന്ധിനഗർ സൗത്ത് വാർഡിൽ ജയിച്ച ബിൻസി പിന്നീട് യു.ഡി.എഫിനൊപ്പം ചേരുകയായിരുന്നു. അഞ്ചു വർഷവും അദ്ധ്യക്ഷപദവി വാഗദാനം ചെയ്താണ് യു.ഡി.എഫ് ബിൻസിയെ ഒപ്പം ചേർത്തത്. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് ബിൻസി അദ്ധ്യക്ഷ പദവിയിലെത്തിയത്. അന്നും എതിർ സ്ഥാനാർത്ഥികളായി മത്സരിച്ചത് ഷീജയും റീബയുമായിരുന്നു. എന്നാൽ ചെയർപേഴ്‌സണും വൈസ് ചെയർമാനും തമ്മിലുള്ള ഭിന്നത മുതലെടുത്ത് എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം അന്ന് ബി.ജെ.പി. പിന്തുണയിൽ വിജയിക്കുകയും ചെയ്തു.
നറുക്കെടുപ്പ് ഒഴിവായത്
നറുക്കെടുപ്പ് വേണ്ടിവരുമെന്നാണ് അവസാനം നിമിഷം വരെ കരുതിയിരുന്നതെങ്കിലും കഴിഞ്ഞയാഴ്ച ആശുപത്രിയിലായ ടി.എൻ. മനോജിന് എത്താൻ കഴിയാതെ വരികയായിരുന്നു. ഒന്നാം നിലയിലെ കൗൺസിൽ ഹാളിലെത്തി വോട്ട് ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിനെത്തുടർന്ന് മനോജ് എത്താതിരുന്നത്.
'' എൽ.ഡി.എഫും ബി.ജെ.പിയും ചേർന്ന് നഗരഭരണം അട്ടിമറിയ്ക്കുകയായിരുന്നു. നന്മയുടെ വിജയമാണിത്. കക്ഷി, രാഷ്ട്രീയ വ്യത്യാസമില്ലാതെ വികസനത്തിലൂന്നി മുന്നോട്ടു പോകും''
- ബിൻസി സെബാസ്റ്റ്യൻ
ഫോൺ നൽകാതെ യു.ഡി.എഫ്
അവസാന നിമിഷം വരെ അട്ടിമറി ഒഴിവാക്കാൻ യു.ഡി.എഫ് ശ്രമിച്ചു. രാവിലെ ഡി.സി.സി ഓഫീസിൽ പ്രാർത്ഥനയ്ക്ക് ശേഷമാണ് അംഗങ്ങൾ കൗൺസിൽ ഹാളിലേയ്ക്ക് പോയത്. രണ്ട് കൗൺസിലർമാർ ഒഴികെ എല്ലാവരുടേയും ഫോണും ഓഫീസിൽ വാങ്ങിവച്ചു. മനോജിന് വരാനാവില്ലെന്ന് കഴിഞ്ഞ ദിവസം രാത്രി തന്നെ വ്യക്തമായെങ്കിലും വിവരം പുറത്താകാതിരിക്കാൻ എൽ.ഡി.എഫും ശ്രമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |