കാസർകോട്: അഴിക്കുള്ളിൽ പൂട്ടിയിടപ്പെട്ട എൻഡോസൾഫാൻ ദുരിതബാധിതയായ അഞ്ജലിയെയും മാതാവ് രാജേശ്വരിയെയും കാണാൻ സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവിയും അംഗം ഷാഹിദ കമാലും ചെങ്കള ഉജ്ജംകോട്ടുള്ള ഒറ്റമുറി വീട്ടിലെത്തി. മനോനില തെറ്റിയ മകൾ അക്രമാസക്തയാകുമെന്നതിനാലാണ് വേദനയോടെ മുറിക്കുള്ളിൽ അടച്ചിടേണ്ടിവരുന്നതെന്ന് രാജേശ്വരി ഇരുവരോടും പറഞ്ഞു.
അഞ്ജലിക്ക് ബംഗളുരുവിൽ ആയുർവേദ സിദ്ധ ചികിത്സ നൽകിവരികയാണെന്നും രോഗമുക്തി ലഭിക്കുമെന്നാണ് ചികിത്സാ കേന്ദ്രം അധികൃതർ അറിയിച്ചതെന്നും രാജേശ്വരി പറഞ്ഞു. വീട്ടിൽ പ്രാഥമികകൃത്യങ്ങൾക്ക് പോലുമുള്ള സംവിധാനങ്ങൾ ഇല്ലാത്ത ഈ കുടുംബത്തിന്റെ ദൈന്യത അടിയന്തരമായി വനിതാ ശിശു വികസന വകുപ്പിനെ അറിയിക്കുമെന്ന് സന്ദർശനത്തിന് ശേഷം സതീദേവി പറഞ്ഞു. കാസർകോട് ജില്ലയെ അലട്ടുന്ന എൻഡോസൾഫാൻ ദുരിതബാധിതരുടെ തീരാദുരിതങ്ങളുടെ നേർക്കാഴ്ചയാണ് അഞ്ജലിയുടെ ജീവിതമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.
പ്രത്യേക പരിഗണന ആവശ്യം
അഞ്ജലിയുടെ കുടുംബത്തിന് പഞ്ചായത്തും സംസ്ഥാന സർക്കാരും അത്യാവശ്യമായ എല്ലാം ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ഈ കുടുംബത്തിന് പ്രത്യേകപരിഗണന ആവശ്യമാണ്. അതിനാവശ്യമായ ഇടപെടൽ നടത്താൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്, എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കളക്ടർ, മെഡിക്കൽ ഓഫീസർ തുടങ്ങിയവരുടെ യോഗം വിളിച്ചുചേർത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. സിദ്ധ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടർ പരിശോധിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർപേഴ്‌സൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |