തിരുവനന്തപുരം: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഏരിയാ സമ്മേളനങ്ങളിലേക്ക് ഇന്നലെ കടന്ന സി.പി.എം, പുതിയ ഏരിയാ കമ്മിറ്റികളിൽ രണ്ട് വനിതകളെങ്കിലും വേണമെന്ന് നിർദ്ദേശിച്ചു. മതന്യൂനപക്ഷ പ്രാതിനിദ്ധ്യം നിർബന്ധമായും വേണം. ഏരിയാ സെക്രട്ടറിമാർ സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുത്. പൂർണസമയം പാർട്ടിക്കായി പ്രവർത്തിക്കുന്നവരാകണം സെക്രട്ടറിമാർ. സർക്കാരുമായി ബന്ധപ്പെട്ട് മുഴുവൻ സമയം പ്രവർത്തിക്കുന്നവരെ സെക്രട്ടറിമാരാക്കേണ്ടെന്നും നിർദ്ദേശമുണ്ട്.
. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ കഴിഞ്ഞയാഴ്ച ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കമായി. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്തും ആരംഭിച്ചിട്ടുണ്ട്. ഏരിയാ കമ്മിറ്റി അംഗങ്ങൾ കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കാൻ സമയമുള്ളവരാകണമെന്ന് മാർഗരേഖയിൽ സി.പി.എം ചൂണ്ടിക്കാട്ടി. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ജോലിയെടുക്കേണ്ടി വരുന്നയാൾ ഏരിയാ കമ്മിറ്റി അംഗമാകുക വഴി ,പാർട്ടി പ്രവർത്തനത്തിന് സമയം മാറ്റിവയ്ക്കാൻ കഴിയാതിരിക്കുന്നു. വൈകിട്ട് ആറ് മണി മുതൽ മാത്രം പാർട്ടി പ്രവർത്തനത്തിന് സമയം ചെലവഴിക്കാനാവുന്നവർ ഏരിയാ കമ്മിറ്റിയിൽ കൂടുതലാവുന്നത് കമ്മിറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകും.
യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരിക്കുകയും, ഒരു പ്രവർത്തനത്തിലും ഭാഗമാകാതിരിക്കുകയും ചെയ്യുന്നവരെ ഒഴിവാക്കി പ്രവർത്തന സന്നദ്ധതയുള്ളവരെ ഉൾപ്പെടുത്തണം.
ഏരിയാ, ലോക്കൽ കമ്മിറ്റികളിലുള്ളവർ രാത്രിയേറെ വൈകിയും കീഴ്ഘടകങ്ങളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ ബാദ്ധ്യതപ്പെട്ടവരാണ്. പ്രായാധിക്യം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാൽ യോഗങ്ങളിൽ പങ്കെടുക്കാനാവാത്തവർ കമ്മിറ്റികളിൽ തുടരുന്നുണ്ട്. ദീർഘകാലം അവർ പാർട്ടിക്കായി സേവനം നടത്തിയതിനെ ആദരിച്ചു കൊണ്ടു തന്നെ അവരെ കമ്മിറ്റിയിൽ നിന്നൊഴിവാക്കണം. കമ്മിറ്റികളിൽ കൂടുതൽ ചെറുപ്പക്കാരെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. അനുഭവസമ്പത്തുള്ളവരും പുതുതലമുറയിലുള്ളവരും ഉൾക്കൊള്ളുന്ന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിൽ മേൽകമ്മിറ്റി വ്യക്തമായ മാർഗനിർദ്ദേശം നൽകണം.
അടുത്ത മാസം പകുതിയോടെ ആരംഭിക്കുന്ന ജില്ലാസമ്മേളനങ്ങളിലേക്ക് ഓരോ ജില്ലയിലും വിവിധ ഏരിയകൾക്ക് കീഴിൽ നിന്ന് ശരാശരി പത്ത് ശതമാനം പേരെ വീതം പ്രതിനിധികളാക്കാനാണ് നിർദ്ദേശം. കൂടുതൽ അംഗബലമുള്ള കമ്മിറ്റികളിൽ നിന്ന് 13 ശതമാനം വരെ പ്രാതിനിദ്ധ്യമുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |