SignIn
Kerala Kaumudi Online
Thursday, 28 March 2024 9.27 PM IST

ആർ എസ് എസ് പ്രവർത്തകനെ റോഡിൽ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊന്നു

sanjith

പാലക്കാട്: ഭാര്യയുമായി ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് വെട്ടിക്കൊന്നു. ആർ.എസ്.എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്താണ് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്പറത്തുവച്ചായിരുന്നു ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഒരാൾ സഞ്ജിത്തിന്റെ ഭാര്യയെ ബലമായി തടഞ്ഞുനിറുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിനു പിന്നിൽ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസ് ആരോപിച്ചു.

സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ അർഷിതയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സഞ്ജിത്ത്. ഇവർക്ക് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുണ്ട്. പ്രസവശേഷം സ്വന്തം വീട്ടിലായിരുന്ന അർഷിത അവിടെ നിന്നാണ് ജോലിക്ക് പോകുന്നത്. സഞ്ജിത്ത് സ്ഥിരമായി വരുന്ന സമയവും വഴിയും നിരീക്ഷിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കരുതുന്നു.

സ‌ഞ്ജിത്തിന്റെ അച്ഛൻ: ആറുച്ചാമി. അമ്മ: സുനിത, സഹോദരൻ: ശരത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം സംഘപരിപാർ നേതാക്കൾ ഏറ്റുവാങ്ങി. വിലാപയാത്രയായി ജില്ലാ ആശുപത്രിയിൽ നിന്നു സഞ്ജിത്തിന്റെ വസതിയിലേക്ക് കൊണ്ടുപോയി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മുതൽ ആറുവരെ മലമ്പുഴ മണ്ഡലത്തിൽ ബി.ജെ.പി ഹർത്താൽ ആചരിച്ചു.

പട്ടത്തലച്ചിയിൽ ആർ.എസ്.എസ് - എസ്.ഡി.പി.ഐ സംഘർഷം പതിവാണ്. ബന്ധപ്പെട്ട കേസുകളിൽ സഞ്ജിത്ത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പട്ടത്തലച്ചിയിലെ ചായക്കടയിൽ വച്ച് രണ്ടുതവണ സഞ്ജിത്തിന് നേരെ വധശ്രമം നടന്നിട്ടുണ്ട്. ആ കേസിസുകളിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

മുപ്പതിലേറെ വെട്ടുകൾ,

മരണം ഉറപ്പാക്കി മടങ്ങി

തലയിലേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണം. തലയിൽ മാത്രം ആറ് വെട്ടേറ്റു. ശരീരത്തിലാകെ 30 ലധികം വെട്ടുണ്ട്. ഭാര്യ വീട്ടിൽ നിന്നിറങ്ങി 500 മീറ്റർ പിന്നിട്ടപ്പോൾ റോഡിലെ കുഴിയുള്ള ഭാഗത്തുവച്ച് ബൈക്കിന്റെ വേഗത കുറച്ചു. ആസമയം,അക്രമി സംഘം മാരുതി ആൾട്ടോ കാറിലിരുന്നുകൊണ്ടു ആദ്യം കൈയിൽ വെട്ടി. ദമ്പതികൾ നിലത്തുവീണപ്പോൾ സംഘം കാറിൽ നിന്നിറങ്ങി. ഒരാൾ ഭാര്യയെ മാറ്റിനിറുത്തി. മറ്റു നാലുപേർ വളഞ്ഞുനിന്ന് തലങ്ങും വിലങ്ങും വെട്ടി. കൈകൾക്കും കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ് തൽക്ഷണം മരിച്ചു. കൈവിരൽ അറ്റിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികൾ മടങ്ങിയത്. ഓടിക്കൂടിയവർ ഓട്ടോറിക്ഷയിലാണ് സഞ്ജിത്തിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഡിവൈ.എസ്.പി പി.സി.ഹരിദാസ്, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KILLED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.