കൊടുങ്ങല്ലൂർ: ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ചേരമാൻ ജുമാ മസ്ജിദിന് സംസ്ഥാന സർക്കാറിന്റെ ഒരു കോടി രൂപ ധനസഹായം. പള്ളിയുടെ ചുറ്റുമതിലിന്റെ പുനർ നവീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായാണ് ധനസഹായമെന്ന് അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എ അറിയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ജുമാ മസ്ജിദായ ചേരമാൻ മസ്ജിദ്, മുസ്‌രിസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഴമയുടെ മുഴുവൻ തനിമയും നിലനിറുത്തി പുനർനിർമ്മിച്ചത്. മുഖ്യമന്ത്രിയുടെ നൂറ്ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം നിർവഹിക്കുമെന്ന് കരുതിയിരുന്നെങ്കിലും സാങ്കേതിക തടസം മൂലം നടന്നില്ല. ക്രിസ്തുവർഷം 629ൽ സ്ഥാപിക്കപ്പെട്ട പള്ളിയിൽ 1974ന് ശേഷം കൂട്ടിച്ചേർത്തിട്ടുള്ള ഭാഗങ്ങൾ നീക്കം ചെയ്ത്, പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കുന്നതാണ് പുനരുദ്ധാരണ പദ്ധതി. 1.181 കോടി രൂപ ചെലവഴിച്ചാണ് നവീകരണം. കേരളീയ വാസ്തു ശിൽപ്പകലയുടെ മാതൃകയിൽ മുമ്പുണ്ടായിരുന്ന രൂപം നിലനിറുത്തി 5000 വിശ്വാസികൾക്ക് ഒരുമിച്ച് പ്രാർത്ഥന നടത്താനുള്ള സൗകര്യത്തിലാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്. പഴയ പള്ളിയുടെ രണ്ട് തട്ടുകളായുള്ള മേൽക്കൂര പൂർണമായും മാറ്റി, തേക്ക് കൊണ്ടുള്ള പുതിയ മേൽക്കൂര സ്ഥാപിച്ചു. മേൽക്കൂരയിൽ കൊത്തുപണി ചെയ്തു മനോഹരമാക്കി. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യത്തെ ഭൂഗർഭ നമസ്‌കാര ഹാളിന്റെ നിർമ്മാണവും അതിവേഗം നടക്കുകയാണ്. 20 കോടി ചെലവഴിച്ചാണ് നിർമ്മാണം. പല തവണ പുനർനിർമ്മാണത്തിന് വിധേയമായിട്ടുള്ള മസ്ജിദിന് 1341 ൽ മുസിരിസിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാര്യമായ കേടുപാട് സംഭവിച്ചിരുന്നു. ചരിത്രവും വിശ്വാസവും ഇഴചേർന്നു കിടക്കുന്ന തടിയിൽ തീർത്ത ഉത്തരവും ആയിരത്തോളം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈട്ടിത്തടിയിൽ തീർത്ത പ്രസംഗപീഠവും മക്കയിൽ നിന്ന് കൊണ്ടുവന്ന മാർബിൾ കഷണവും ഇവിടെ സംരക്ഷിക്കപ്പെടുന്നു.
പഴമയുടെ പ്രൗഢി
നിർമ്മിച്ചത്
ക്രിസ്തുവർഷം 629...
പുനർനിർമ്മാണം
1974, 1994, 2001 വർഷങ്ങളിൽ
ഒരുങ്ങുന്നത് ഇങ്ങനെ
5,000 പേർക്ക് നമസ്‌കാര സൗകര്യം
രണ്ട് നിലകളിലായി നിർമ്മാണം
24,000 ചതുരശ്ര അടി വിസ്തൃതി
പുനർനിർമ്മാണ പ്രവർത്തനം പൂർത്തിയായ സ്ഥിതിക്ക് എത്രയും വേഗം പുനർനവീകരിക്കപ്പെട്ട മസ്ജിദിന്റെ ഉദ്ഘാടനം നടക്കും
പി.എം നൗഷാദ്
മാനേജിംഗ് ഡയറക്ടർ
മുസിരിസ് പൈതൃക പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |