കൊച്ചി: കൊവിഡിന് ശേഷം സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലേക്ക് പരിഷ്‌ക്കരിച്ച രീതിയിൽ നടത്തുന്ന ടേം പരീക്ഷകൾ ഇന്നാരംഭിക്കും. മൾട്ടിപ്പിൾ ചോയ്‌സ് (ഒബ്‌ജക്ടീവ്) രീതിയിൽ രണ്ടു ഘട്ടമായാണ് നടത്തുന്നത്.
പരീക്ഷാ വിഷയങ്ങളെ മേജർ (എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധിതം), മൈനർ (ഓപ്ഷണൽ) എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. മൈനർ വിഷയങ്ങൾക്കുള്ള ടേം ഒന്ന് പരീക്ഷകൾ പന്ത്രണ്ടാം ക്ലാസിന് ഇന്നും പത്താം ക്ലാസിന് നാളെയും ആരംഭിക്കും. മേജർ വിഷയങ്ങളിലെ ഒന്നാം ടേം പരീക്ഷകൾ നവംബർ അവസാനവും ഡിസംബർ ആദ്യവും ആരംഭിക്കും. ആദ്യ ടേമിലെ ഒബ്‌ജക്ടീവ് പരീക്ഷകൾ ഒന്നര മണിക്കൂറാണ്. ദേശീയ തലത്തിൽ ക്ലാസ് പത്തിൽ 75 ഉം 12 ൽ 114 ഉം ഉൾപ്പെടെ 189 വിഷയങ്ങളിൽ പരീക്ഷയുണ്ട്. മേൽനോട്ടത്തിന് നിരീക്ഷകരെ സി.ബി.എസ്.ഇ നിയോഗിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകളും ഉത്തരമെഴുതാനുള്ള ഒ.എം.ആർ ഷീറ്റുകളും പ്രത്യേക പോർട്ടൽ വഴി അതതു ദിവസം ഓൺലൈനായി സെന്ററുകൾക്ക് കൈമാറുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് അറിയിച്ചു.
"പരീക്ഷാ നടത്തിപ്പിന് അദ്ധ്യാപകർക്ക് പരിശീലനവും കുട്ടികൾക്ക് മാതൃകാ പരീക്ഷയും നടത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി. രണ്ടു പരീക്ഷകൾ വിദ്യാർത്ഥികളുടെ പഠന ഭാരം ലഘൂകരിക്കാൻ സഹായിക്കും."
-ഇന്ദിര രാജൻ,
സെക്രട്ടറി ജനറൽ,
നാഷണൽ കൗൺസിൽ ഒഫ്
സി.ബി.എസ്.ഇ സ്‌കൂൾസ്
സി.ബി.എസ്.ഇ ടേം പരീക്ഷ:
ഹർജി 18ന്
ന്യൂഡൽഹി : സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം പരീക്ഷ ഒഫ് ലൈനായി നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി 18ന് പരിഗണിക്കാൻ മാറ്റി.
പരീക്ഷ 18നാണ് ആരംഭിക്കുന്നതെന്ന് ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്ജ് അറിയിച്ചെങ്കിലും, അടിയന്തരമായി പരിഗണിക്കാൻ ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് തയാറായില്ല. സി.ബി.എസ്.ഇ. 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ ജയിച്ച കുട്ടികൾ ഇംപ്രൂവ്മെൻറിൽ തോറ്റ സംഭവത്തിൽ ,ആദ്യത്തെ പാസ് മാർക്ക് കണക്കാക്കണമെന്ന ഹർജി 22ന് പരിഗണിക്കും,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |