കൊച്ചി:പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ ബന്ധപ്പെട്ടവർ ഈ മാസം 24ന് അകം സ്വയം നീക്കം ചെയ്യണമെന്നും അതു പാലിക്കാതിരുന്നാൽ അക്കാര്യം സർക്കാർ ചെയ്തശേഷം പിഴ ഈടാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
നടപടികൾ വ്യക്തമാക്കാൻ പത്തു ദിവസം സമയം നൽകണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി നവംബർ 24നു പരിഗണിക്കാൻ മാറ്റി.
സംസ്ഥാനത്തൊട്ടാകെ 42,337 കൊടിമരങ്ങൾ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരുമെന്ന് ഹൈക്കോടതി പറഞ്ഞു.
പന്തളം മന്നം ആയുർവേദ കോഓപ്പറേറ്റീവ് മെഡിക്കൽ കോളേജിനു മുന്നിലെ കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റായ മന്നം ഷുഗർമിൽസ് കോഓപ്പറേറ്റീവ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
ഹർജി വീണ്ടും പരിഗണിക്കും വരെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കൊടിമരങ്ങളും സ്തൂപങ്ങളും സ്ഥാപിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണം.
ഒരു കൊടിമരം സ്ഥാപിക്കാൻ 1000 രൂപ ചെലവു കണക്കാക്കിയാൽപോലും 4.23 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവിട്ടതെന്ന് കാണാം. നടപ്പാതകൾ, പാതയോരങ്ങൾ എന്നിവിടങ്ങളിൽ നിയമപരമായാണോ കൊടിമരങ്ങൾ സ്ഥാപിച്ചിട്ടുള്ളതെന്ന് വ്യക്തമല്ലെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്നാണ് ഹർജി വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് ഇവ സ്ഥാപിച്ചവർ നീക്കം ചെയ്യാൻ സിംഗിൾബെഞ്ച് പറഞ്ഞത്. ഇക്കാര്യത്തിന് പ്രചാരണം നൽകണമെന്നും വ്യക്തമാക്കി. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ആരും സംസാരിക്കുന്നില്ലെന്നും ചില രാഷ്ട്രീയ ശക്തികൾ ഇതിനു പിന്നിലുണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |