മലപ്പുറം: കൊവിഡ് വ്യാപനം കുറഞ്ഞെന്ന് കരുതി വാക്സിൻ രണ്ടാം ഡോസ് എടുക്കാൻ മടിക്കല്ലേ. വാക്സിൻ സമയബന്ധിതമായി എടുക്കുന്നതിൽ ജില്ല പിന്നാക്കം നിൽക്കുകയാണ്. ഫസ്റ്റ് ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണത്തിൽ മലപ്പുറം സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെങ്കിൽ രണ്ടാം ഡോസിന്റെ കാര്യത്തിൽ നാലാംസ്ഥാനത്താണ്. ജില്ലയിൽ 29.39 ലക്ഷം പേരാണ് ഫസ്റ്റ് ഡോസ് വാക്സിനെടുത്തത്. 15 ലക്ഷം പേരാണ് സെക്കന്റ് ഡോസെടുത്തത്. 29.74 ലക്ഷവുമായി വാക്സിനേഷനിൽ മുന്നിലുള്ള എറണാകുളത്ത് 19.30 ലക്ഷം പേർ സെക്കന്റ് ഡോസെടുത്തിട്ടുണ്ട്. 25.92 ലക്ഷം പേർ ഒന്നാം ഡോസെടുത്ത തിരുവനന്തപുരത്ത് 17.36 ലക്ഷം പേരും 23 ലക്ഷം പേർ ഒന്നാം ഡോസെടുത്ത് നാലാം സ്ഥാനത്തുള്ള തൃശൂരിൽ 15.12 ലക്ഷം പേരും സെക്കന്റ് ഡോസെടുത്തിട്ടുണ്ട്.
ജില്ലയിൽ ഭൂരിഭാഗം പേരും കൊവിഷീൽഡ് ആണ് ഒന്നാം ഡോസായി എടുത്തിട്ടുള്ളത്. മൂന്നര ലക്ഷം കോവാക്സിൻ ഡോസ് മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. ഒന്നാം ഡോസെടുത്ത് 84 മുതൽ 112 ദിവസത്തിനുള്ളിലാണ് കൊവി ഷീൽഡിന്റെ സെക്കന്റ് ഡോസെടുക്കേണ്ടത്. ഈ സമയപരിധിക്കുള്ളിൽ വാക്സിനെടുക്കാൻ പലരും ശ്രദ്ധിക്കുന്നില്ല.
പ്രശ്നം ഗുരുതരമല്ല, എന്നാലും
കൊവിഡ് കുറഞ്ഞില്ലേ, പിന്നെയെന്തിനാണ് രണ്ടാം ഡോസെടുക്കുന്നതെന്ന ചോദ്യം ചില കോണുകളിൽ നിന്നെങ്കിലും ഉയരുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഇവർക്ക് കൗൺസലിംഗ് നൽകി രണ്ടാം ഡോസ് എടുപ്പിക്കുന്ന രീതിയാണിപ്പോൾ അധികൃതർ പിന്തുടരുന്നത്. ടെസ്റ്റ് ചെയ്യാതിരിക്കുകയും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരും രണ്ടാം ഡോസിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ തുടർച്ചയായി ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും വാക്സിന് ക്ഷാമം നേരിടുകയും ചെയ്ത സാഹചര്യത്തിൽ നിന്ന് വിഭിന്നമാണ് നിലവിലെ സ്ഥിതി. മറ്റ് പല ജില്ലകളേക്കാൾ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയും വാക്സിൻ യഥേഷ്ടം ലഭ്യമാവുന്ന സ്ഥിതിയുമായതോടെ വാക്സിന് വേണ്ടിയുള്ള തള്ളിക്കയറ്റം ജില്ലയിൽ കുറഞ്ഞിട്ടുണ്ട്. നിലവിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി ഒന്നര ലക്ഷത്തോളം വാക്സിൻ സ്‌റ്റോക്കുണ്ട്. യാത്രാ ആവശ്യങ്ങളും മറ്റും വരുമ്പോൾ ഇതു മുൻകൂട്ടി കണ്ട് രണ്ടാം ഡോസെടുക്കുന്ന പ്രവണതയിലേക്കും മാറിയിട്ടുണ്ട്.
ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് ജില്ലയിൽ 13 ലക്ഷത്തോളം പേർക്ക് ഒന്നാം ഡോസ് നൽകിയത്. നവംബർ, ഡിസംബർ മാസങ്ങളിലാവും ജില്ലയിൽ കൂടുതൽ പേർ രണ്ടാം ഡോസ് എടുക്കുക. സമയബന്ധിതമായി വാക്സിനെടുക്കുന്നതിൽ ചെറിയ വിമുഖത ചിലയിടങ്ങളിലുണ്ട്. കൗൺസലിംഗിലൂടെ ഇതുമറികടക്കാൻ കഴിയുന്നുണ്ട്.
ഡോ. പ്രവീണ, ഡെപ്യൂട്ടി ഡി.എം.ഒ, വാക്സിനേഷൻ ഇൻചാർജ്ജ്
ആശ്വാസത്തിന്റെ കണക്കുകൾ
ജില്ലയിൽ 99 ആശുപത്രികളിലായി 1,974 ബെഡുകളാണ് കൊവിഡ് ചികിത്സയ്ക്കായുള്ളത്. ഇതിൽ 1,671 ബെഡുകളും ഒഴിവാണ്. 203 ഐ.സി.യുകളിൽ 146 എണ്ണവും 126 വെന്റിലേറ്ററുകളിൽ 98 എണ്ണവും ലഭ്യമാണ്. നേരത്തെ വെന്റിലേറ്ററുകളുടെ ക്ഷാമം മൂലം മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |