കൊല്ലം: ശക്തമായ മഴയിൽ കല്ലടയാറ് കരകവിഞ്ഞതോടെ മൺറോത്തുരുത്ത് പ്രളയഭീതിയിൽ. അഞ്ഞൂറിലധികം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്. പഞ്ചായത്തിലെ കൺട്രാംകാണി വാർഡിലെ ചില പ്രദേശങ്ങൾ ഒഴിച്ചാൽ 13 വാർഡുകളിലും വെള്ളം കയറി. വിവിധ കേന്ദ്രങ്ങളിൽ തുറന്ന 11 ക്യാമ്പുകളിലായി 500 ഓളം പേരെ മാറ്റി. കിടപ്പുറം വടക്ക്, കിടപ്പുറം തെക്ക്, കൺട്രാംകാണി, പട്ടംതുരുത്ത് വെസ്റ്റ്, പട്ടം തുരുത്ത് ഈസ്റ്റ്, നെന്മേനി തെക്ക്, നെന്മേനി വടക്ക്, വില്ലിമംഗലം വെസ്റ്റ് തുടങ്ങി ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാർഡുകളും വെള്ളത്തിൽ മുങ്ങി. കല്ലടയാറ് കരകവിഞ്ഞതിനൊപ്പം അഷ്ടമുടിക്കായലിലെ വേലിയേറ്റം കൂടിയായപ്പോഴാണ് ദുരിതം ഇരട്ടിച്ചത്. ഫയർഫോഴ്സും ഗ്രാമ പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേർന്നാണ് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കുന്നത്.
നെന്മേനി കിഴക്ക് ബഥേൽ എൽ.പി സ്കൂൾ, വില്ലിമംഗലം വി.എസ്.യു.പി സ്കൂൾ, കൺട്രാംകാണി കല്ലുവിള ഓഡിറ്റോറിയം, കോതപുരം എൽ.പി സ്കൂൾ, പെരിങ്ങാലം എച്ച്.എസ്.എസ്, അരിനല്ലൂർ സെന്റ് ജോർജ് എൽ.പി സ്കൂൾ, പേഴുംതുരുത്ത് എൽ.പി സ്കൂൾ, സഹകരണ ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.
80 ശതമാനത്തിൽ അധികം പ്രദേശങ്ങളും വെള്ളത്തിൽ
മൺറോത്തുരുത്തിന്റെ 80 ശതമാനത്തിൽ അധികം പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. ചെമ്മീൻ, കരിമീൻ കർഷകരുടെ പാടങ്ങളിൽ വെള്ളം കയറി മത്സ്യങ്ങൾ ഒഴുകിപ്പോയി. ലക്ഷങ്ങൾ ചെലവഴിച്ച് കൃഷി നടത്തിയ കർഷകർക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. മൺറോത്തുരുത്തിന്റെ മിക്ക ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഇനിയും മഴ തുടർന്നാൽ സ്ഥിതി കൂടുതൽ ഗുരുതരമാവുകയും രക്ഷാപ്രവർത്തനം ദുഷ്കരമാവുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |