ചെറുതോണി: ഷട്ടർ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പടിപടിയായി ഉയരുന്നു. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് ജലനിരപ്പ് 2399.16 അടിയിലെത്തി. സംഭരണശേഷിയുടെ 95.46 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. ഓറഞ്ച് അലർട്ടിൽ നിൽക്കെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ മൂന്നാം നമ്പർ ഷട്ടർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. ഇതിന് ശേഷം വൈകിട്ടോടെ ജലനിരപ്പ് ഉയർന്ന് റെഡ് അലർട്ടിലെത്തി. 2400.03 അടിയാണ് നിലവിലെ റൂൾലെവൽ. വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.4 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 20.318 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. മൂലമറ്റം പവർഹൗസിൽ 16.41 ദശലക്ഷം വൈദ്യുതിയാണ് ഇന്നലെ ഉത്പാദിപ്പിച്ചത്.
മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിൽ 140.40 അടിയായി ജലനിരപ്പ് ഉയർന്നു. വൃഷ്ടിപ്രദേശത്ത് കാര്യമായ മഴയില്ലാത്തതിനാൽ നേരിയ തോതിലാണ് ജലനിരപ്പ് ഉയരുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതിന് 140 അടി പിന്നിട്ടപ്പോൾ തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ ശരാശരി 2612 ഘനയടി വീതം വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് ടണൽ വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 2300 ഘനയടിയായി ഉയർത്തി. ജലനിരപ്പ് പരമാവധിയിലെത്തിയതോടെ വൈഗയുടെ സ്പിൽവേ വഴി ജലംപുറത്തേക്കൊഴുകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |