ഒരിക്കലും തങ്ങളെ ആർക്കും എഴുതിത്തള്ളാനാകില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു കൊണ്ട് കുട്ടി ക്രിക്കറ്റിലെ ലോകകിരീടത്തിൽ ആസ്ട്രേലിയ മുത്തമിട്ടു. ഇടയ്ക്ക് കൈമോശം വന്ന തങ്ങളുടെ പ്രതാപകാലം തിരിച്ചു പിടിച്ചെന്ന് സൂചന നൽകിക്കൊണ്ട്...
ഈ വർഷം ഒരു ട്വന്റി-20 പരമ്പരയിൽ പോലും വിജയം നേടാനാകാതെ പോയ ആസ്ട്രേലിയയെ ടൂർണമെന്റു തുടങ്ങുന്നതിന് മുൻപ് വിദഗദ്ധർ പലരും എഴുതിത്തള്ളിക്കഴിഞ്ഞിരുന്നു. അവരുടെ ക്യാപ്ടൻ ആരോൺ ഫിഞ്ച് അപ്പോഴം പറഞ്ഞു ഞങ്ങൾ കൃത്യമായ പദ്ധതിയും ആസൂത്രണങ്ങളുമായിട്ടാണ് ട്വന്റി-20 ലോകകപ്പിനെത്തിയതെന്ന്. എന്നാൽ ആരും അത് കാര്യമാക്കിയില്ലെന്ന് മാത്രം.
പക്ഷേ ടൂർണമെന്റ് തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വമ്പൻ ടൂർണമെന്റിൽ ആകാശത്തോളം വളരുന്ന ആസ്ട്രേലിയൻ പാരമ്പര്യം അറേബ്യൻ മണ്ണിൽ ഫിഞ്ചും സംഘവും കൃത്യമായി കാത്തതോടെ അതുവരെ പിടിയിലാകാതിരുന്ന കുട്ടിക്രിക്കറ്റിലെ ലോകകപ്പ് കംഗാരുക്കളുടെ സഞ്ചിക്കുള്ളിൽ ആവുകയായിരുന്നു.
ഫൈനലിൽ ന്യൂസിലഡ് ക്യാപ്ടൻ കേൻ വില്യംസണിന്റെ വെടിക്കെട്ടിന്റെ പിൻബലത്തിൽ 173 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയെങ്കിലും ആസ്ട്രേലിയ പതറിയില്ല.
നോക്കൗട്ട് മത്സരങ്ങളിൽ സമ്മർദ്ദമൊട്ടുമില്ലാതെ കളിക്കുന്ന പതിവ് ശൈലിയിൽ കംഗാരുപ്പട ചേസിംഗിൽ കത്തക്കയറി. തന്റെ കാലം കഴിഞ്ഞവെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായി ഡേവിഡ് വാർണറും ഒരുദാക്ഷിണ്യവും ഇല്ലാതെ മിച്ചൽ മാർഷും റൺചേസിംഗിൽ മുന്നണിപ്പോരാളികളായപ്പോൾ ഓസീസ് രണ്ട് വിക്കറ്റ് മാത്രം നൽഷ്ടപ്പെടുത്തി അനായാസം വിജയ തീരത്തെത്തി.
വാർണറാണ് താരം
ഇൻസൾട്ടാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന സിനിമ ഡയലോഗിന്റ ക്രിക്കറ്റ് രൂപമാണ് ഡേവിഡ് വാർണർ. ഒരുമാസം മുൻപ് ഐ.പി.എല്ലിൽ ഇതേ മൈതാനങ്ങളിൽ മോശം പ്രകടനത്തെ തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്ടൻ സ്ഥാനവും നഷ്ടപ്പെട്ട് ടീമിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യപ്പെട്ട വാർണറുടെ ദയനീയ മുഖംക്രിക്കറ്റ് ആരാധകർ മറന്നിട്ടുണ്ടാകില്ല.
ഇത്രയും നാണം കെട്ടിട്ടും ചിരിയോടെ ടീമിന്റെ കൊടിയുമായി ഗാലറിയിൽ പിന്തുണ നൽകിക്കൊണ്ടിരുന്ന വാർണർ ആരാധകരുടെ സങ്കടമായിമാറിയിരുന്നു. എന്നാൽ ലോകകപ്പിൽ ആസ്ട്രേലിയയെ ബാറ്റ് കൊണ്ട് മുന്നിൽ നിന്ന് നയിക്കുകയായിരുന്നു ഈ പ്രായംതളർത്താത്ത പോരാളി.സെമിയിലും ഫൈനലിലും അർദ്ധ സെഞ്ചുറിയും നേടി ഈ മുപ്പത്തിയഞ്ചുകാരൻ.
289 റൺസുമായി ടൂർണമെന്റിൽ ഏറ്റവും കൂടുൽ റൺസ് നേടിയവരിൽ രണ്ടാം സ്ഥാനത്താണ് വാർണർ.
ടോസ് നിർണായകമായി
ടോസ് ഏറെ നിർണായകമായ ടൂർണമെന്റായിരുന്നു ഇത്തവണത്തേത്. ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കുന്നതും ചെയ്സ് ചെയ്ത് ജയിക്കുന്നതും പതിവ് കാഴ്ചയായിരുന്നു.
യു.എ.ഇയിലെ സാഹചര്യങ്ങളിൽ ടോസ് നേടിയ ടീം അപ്പോൾ തന്നെ പകുതി ജയിച്ച അവസ്ഥയിലായിരുന്നു.കിരീടം നേടിയ ആസ്ട്രേലിയയുടെ നായകൻ ആരോൺ ഫിഞ്ച് ഏഴ് മത്സരങ്ങളിൽ ആറിലും ടോസ് നേടി.
ടോസ് നഷ്ടമായ ഒരു മത്സരത്തിൽ ആസ്ട്രേലിയ തോൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |