തിരുവനന്തപുരം: പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് ബി ജെ പി നേതാക്കൾ. കേസ് അന്വേഷണം എൻ ഐ എയ്ക്ക് കൈമാറാൻ കേരള സർക്കാരിനോട് ആവശ്യപ്പെടണമെന്ന അഭ്യർത്ഥനയുമായാണ് സന്ദർശനം.
പരിശീലനം ലഭിച്ച തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇതിന്റെ സൂചനയുണ്ടെന്നും ആസൂത്രിതമായ കൊലയാണ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. വലിയ ഗൂഡാലോചന കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറെ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'2020 മുതൽ സഞ്ജിത്തിനെ വധിക്കാനുള്ള ശ്രമം എസ് ഡി പി ഐ തുടങ്ങിയിരുന്നുവെന്നാണ് വിവരം. എന്നാൽ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് ഇത് തടയാനുള്ള ഒരു ശ്രമവും ഉണ്ടായില്ല. ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ എസ് ഡി പി ഐ സമാനമായ രണ്ട് കൊലപാതകങ്ങളാണ് നടത്തിയിരിക്കുന്നത്. കൊലപാതക കേസ് എൻ ഐ എയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ഗവർണറോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയോടും ഇതേ ആവശ്യം ഉന്നയിക്കുകയാണ്. ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ എസ് ഡി പി ഐ- സിപിഎം കൂട്ടുഭരണമാണ് നടക്കുന്നത്. ഈ രാഷ്ട്രീയ ഇടപെടലാണ് കേസ് ഇഴഞ്ഞു നീങ്ങാനുള്ള കാരണം' കെ സുരേന്ദ്രൻ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ആർ.എസ്.എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27) കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |