തിരുവനന്തപുരം: കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം ലോകത്തിന് മാതൃകയാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ഉത്തരവാദിത്തടൂറിസം ക്ളാസിഫിക്കേഷന്റെ ഉദ്ഘാടനവും സോഫ്റ്റ് വെയർ- വീഡിയോ പ്രകാശനവും മസ്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സാമ്പത്തിക വികസനം, അനുഭവവേദ്യ ടൂറിസം, കലാസാംസ്കാരിക സംരക്ഷണം ,ടൂറിസം മേഖലയിലെ സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ഉത്തരവാദിത്ത ടൂറിസം ക്ളാസിഫിക്കേഷൻ. എല്ലാ മേഖലയിലുമെന്നപോലെ വളർച്ചയും ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഹോട്ടൽ ,റിസോർട്ട് ക്ളാസിഫിക്കേഷൻ ടൂറിസം രംഗത്തും നടപ്പാക്കിയത്.
പൊതുമരാമത്ത് വകുപ്പ് ഒഴിവാക്കിയ പാലങ്ങൾ കേന്ദ്രീകരിച്ച് വിദേശ മാതൃകയിൽ ഹോട്ടലുകൾ തുടങ്ങാനും ആലോചനയുണ്ട്. . ഇതിനായി പാലങ്ങളുടെ ബലപരിശോധന സർട്ടിഫിക്കറ്റ് വാങ്ങിയശേഷം തുടർ നടപടികൾ കൈക്കൊള്ളും. വൈദ്യുതി വകുപ്പുമായി ചേർന്ന് ഹൈഡൽ ടൂറിസം, ജലവിഭവവകുപ്പുമായി ചേർന്ന് ഡാം ടൂറിസം തുടങ്ങിയ പദ്ധതികളും ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ വി.ആർ കൃഷ്ണതേജ റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോർഡിനേറ്റർ കെ. രൂപേഷ് കുമാർ, ബേബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |