തിരുവനന്തപുരം: ചെറുകിട,ഇടത്തരം സംരംഭകർക്ക് അഞ്ച് ശതമാനം പലിശയിൽ ഒരു കോടി രൂപ വരെ വായ്പ നൽകുന്ന സർക്കാർ പദ്ധതി സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി നടപ്പിലാക്കും.
നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്‌കരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ 7ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ ലഭ്യമാകുന്നത്. പുതിയ പദ്ധതി പ്രകാരം ഒരു കോടി രൂപ വരെ 5ശതമാനം പലിശ നിരക്കിൽ ലഭിക്കും. ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ അഞ്ച് വർഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും കെ.എഫ്.സി 300 കോടി രൂപയാണ് നീക്കി വെയ്ക്കുക. പദ്ധതിയിൽ 3ശതമാനം സബ്സിഡി കേരള സർക്കാരും 2ശതമാനം കെ.എഫ്.സിയും നൽകും.
വ്യവസായ യൂണിറ്റുകൾക്ക് എം.എസ്.എം.ഇ രജിസ്‌ട്രേഷൻ ഉണ്ടാവണം. മുഖ്യസംരംഭകന്റെ പ്രായം 50 വയസിൽ താഴെ ആയിരിക്കണം.പട്ടികജാതി പട്ടികവർഗ്ഗ സംരംഭകർക്കും വനിതാ സംരംഭകർക്കും പ്രവാസി സംരംഭകർക്കും പ്രായപരിധി 55 വയസുവരെയാണ്. പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങൾ ആധുനികവത്കരിക്കാനും വായ്പ ലഭിക്കും. പദ്ധതി ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ. പുതിയ പദ്ധതികൾക്ക് ഒരു കോടിക്ക് മുകളിലും വായ്പ ലഭിക്കും. ഇത്തരം സാഹചര്യങ്ങളിൽ, ഒരു കോടി രൂപ വരെ ഉള്ള വായ്പകൾ അഞ്ച് ശതമാനം നിരക്കിലും ബാക്കി തുക കെ.എഫ്.സിയുടെ സാധാരണ പലിശ നിരക്കിൽ ഉൾപെടുത്തിയായിരിക്കും വായ്പ അനുവദിക്കുക.
സ്റ്റാർട്ടപ്പുകൾക്കും വായ്പ
10 വർഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകും. എങ്കിലും പലിശ ഇളവ് 5 വർഷത്തേക്കായിരിക്കും. സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതിയിൽ പ്രയോജനം ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കു ഒരു കോടി രൂപവരെയുള്ള വായ്പ 5.6ശതമാനം നിരക്കിൽ ലഭ്യമാക്കും.
ലക്ഷ്യം
5 വർഷം : 2500 സംരംഭങ്ങൾ
1വർഷം : 500 സംരംഭങ്ങൾ
നീക്കിവയ്ക്കുന്നത് : ഓരോവർഷവും 300 കോടി
നിലവിൽ
7ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെ വായ്പ
പുതിയ പദ്ധതിപ്രകാരം
5 ശതമാനം പലിശയിൽ 1കോടി രൂപ വരെ വായ്പ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |