തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ജീവനക്കാരുടെ സമ്മേളനത്തിൽ ആഞ്ഞടിച്ച് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ.
ഉദ്യോഗസ്ഥൻ അബ്കാരിയോട് നടത്തിയ ഫോൺ സംഭാഷണം വെളിപ്പെടുത്തിയായിരുന്നു മന്ത്രിയുടെ തുടക്കം.' റേഞ്ചിലെ മറ്രെല്ലാ ഷാപ്പുടമകളും അയ്യായിരം രൂപയാണ് പടി തരുന്നത്. നീ മാത്രമാണ് മൂവായിരം തരുന്നത്. നിനക്ക് മാത്രം പ്രത്യേക ഇളവൊന്നുമില്ല.'
ഇങ്ങനെ പറഞ്ഞ് കൈക്കൂലിക്ക് കലഹിക്കുന്നതിന്റെ കൃത്യമായ ഓഡിയോ എന്റെ പക്കലുണ്ട്. കള്ളുഷാപ്പുകാരോട് വാങ്ങുന്നുണ്ട്. പാലക്കാട് കള്ളുകേസിൽ കണ്ടെടുത്ത ഡയറിയിൽ ഓരോ മാസവും ഓരോരുത്തരും കൈപ്പറ്റിയ തുക കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എൻഫോഴ്സ് മെന്റ് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി കേസ് രജിസ്റ്റർ ചെയ്യാൻ കൈമാറിയ കേസിലും നാലായിരം രൂപ കൈക്കൂലി വാങ്ങിയവരുണ്ട്. കൈക്കൂലി വാങ്ങാൻ അവകാശമുണ്ടെന്നാണ് ചിലരുടെ ധാരണ. വൈറ്റ് കോളർ ബെഗ്ഗേഴ്സ് എന്നാണ് കൈക്കൂലിയിൽ പൊറുതിമുട്ടിയ ഒരാൾ എക്സൈസിനെപ്പറ്റി പറഞ്ഞത്. എക്സൈസിനെ അപമാനിക്കാനിറങ്ങി പുറപ്പെട്ടിരിക്കുന്നവർ സ്വയം തിരുത്തുന്നതാണ് നല്ലത്. ഓരോ എക്സൈസുകാരന്റെയും വിവരം എന്റെ മുന്നിലുണ്ട്. അന്തസോടെ ജോലി ചെയ്യുന്നവരെ സംരക്ഷിക്കാൻ സർക്കാരുണ്ടാകും.
മദ്യപിക്കാത്തവരും കൈക്കൂലി വാങ്ങാത്തവരുമായ ധാരാളം പേർ ജോലി ചെയ്യുന്ന വകുപ്പാണിതെന്നും മന്ത്രി പറഞ്ഞു.
വൈലോപ്പള്ളി സംസ്കൃതി ഭവനിൽ കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ 41-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. താലൂക്ക് തലത്തിലും ഗ്രാമ പഞ്ചായത്ത് തലങ്ങളിലും ഡി.അഡിക്ഷൻ സെന്ററുകൾ വ്യാപിപ്പിക്കുമെന്നും ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അസോസിയേഷൻ മുൻ നേതാക്കൾക്കും ഡോക്ടറേറ്ര് നേടിയ എക്സൈസ് ഓഫീസർ ഡി.പി പ്രദീപിനും മന്ത്രി ഉപഹാരങ്ങൾ നൽകി. വി.കെ. പ്രശാന്ത് എം.എൽ.എ, എക്സൈസ് കമ്മിഷണർ അനന്തകൃഷ്ണൻ, അഡി.കമ്മിഷണർമാരായ ഡി. രാജീവ്, എ. അബ്ദുൾ റഷി, വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫി, എൻ. അശോക് കുമാർ, എ.ആർ. സുൾഫിക്കർ, ടി. സജുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |