തൃശൂർ: വാതം പിടിപെട്ട് ചലനശേഷിയില്ലാതായതാണ് ഇരിങ്ങാലക്കുട പുല്ലൂർ അമ്പലനടയിൽ തെമ്മായത്ത് വീട്ടിലെ ഏഴ് വയസുകാരൻ പൊന്നുവിന്. കുളിക്കാനും തിന്നാനും ഉറങ്ങാനും പ്രാഥമിക കൃത്യങ്ങൾക്ക് വരെ ആള് വേണം. അവസാനം ഇരിങ്ങാലക്കുട പുല്ലൂർ അമ്പലനടയിൽ തെമ്മായത്ത് വീട്ടിലെ ഡോക്ടർ തന്നെ രംഗത്തിറങ്ങി. ഇപ്പോൾ കാലുകൾക്ക് അയവ് വന്നുതുടങ്ങി. തെമ്മായത്ത് വീട്ടിലെ ഗൃഹനാഥൻ ഷാജിയുടെയും ഭാര്യ ബിന്ദുവിന്റെയും ഓമനയായ പൂച്ചയാണ് ഈ കേന്ദ്രകഥാപാത്രം.
പുരുഷുവെന്നാണ് യഥാർത്ഥ പേര്. പൊന്നുവെന്ന് വിളിച്ച് ബിന്ദു പൊന്നു പോലെ പരിചരിക്കും. കുളിപ്പിക്കും, തീറ്റും, ഉറക്കും. 2014ലാണ് മൂന്ന് പൂച്ചക്കുഞ്ഞുങ്ങൾ വീട്ടിൽ പിറന്നത്. വൈറൽ പനിയിൽ രണ്ടെണ്ണവും ചത്തു. പുരുഷുവിന്റെ കാഴ്ച പോയി. വാതം വന്നതോടെ ചലനശേഷിയില്ലാതായി. മൃഗഡോക്ടറാണ് കിഴി വച്ചാൽ മതിയെന്ന് പറഞ്ഞത്. മകൾ ആയുർവേദ ഡോക്ടർ ആതിര, വീട്ടിലെ ക്‌ളിനിക്കിൽ ആഴ്ചയിലൊരിക്കൽ മുതിരക്കിഴി തുടങ്ങി. തണുപ്പുകാലത്ത് വിറയലുണ്ടാകുമ്പോൾ കിഴിയുടെ എണ്ണം കൂട്ടും. മൂന്ന് കൊല്ലം തുടർച്ചയായി ചികിത്സ. ഇപ്പോൾ തലയും കഴുത്തും ഇളക്കും. ഇടയ്ക്ക് വിറയലുണ്ട്. എങ്കിലും വീട്ടുകാരുടെ ശബ്ദവും ഗന്ധവും തിരിച്ചറിയും.
വീട്ടിലെ അംഗത്തെ പോലെ
ബിന്ദുവിന്റെ കിടപ്പുമുറിയിൽ പുരുഷുവിന് പ്രത്യേകം കട്ടിലും കിടക്കയുമുണ്ട്. അതിൽ ഫാനിട്ട് ഉറക്കും. രാവിലെ ഏഴരയോടെ ഇളം ചൂടുപാൽ കോരിക്കൊടുക്കും. രാവിലെയും വൈകിട്ടും ചോറും അയില പൊരിച്ചതും. മുള്ള് കളഞ്ഞ് കൈ കൊണ്ട് ഞെരിച്ച് പാത്രത്തിലാക്കി മടിയിലിരുത്തി വാരിക്കൊടുക്കും. പതുക്കെയാണ് പലപ്പോഴും തീറ്റ. ദഹനത്തിന് മരുന്നും പ്രത്യേകം ടവ്വൽ, ഷാമ്പൂ, സോപ്പ് എന്നിവയുമുണ്ട്. മൂത്രമൊഴിക്കാനും മറ്റും തോന്നുമ്പോൾ പ്രത്യേകതരം ശബ്ദമുണ്ടാക്കും. അപ്പോൾ കൊണ്ടുപോയി ശരീരം കുലുക്കിയാലേ വിസർജ്ജിക്കൂ.
പൊന്നു എനിക്ക് മകനാണ്. പിരിയാൻ വയ്യാത്തതിനാൽ എവിടെയും പോകില്ല. ഇപ്പോൾ എട്ട് പൂച്ചകളുണ്ട്. അച്ഛനും സഹോദരനും ഉപേക്ഷിക്കപ്പെട്ട പൂച്ചകളെ വരെ കൊണ്ടുവന്ന് വളർത്തുമായിരുന്നു.
ബിന്ദു
വാതത്തിന് കിഴി പിടിക്കുന്നത് നല്ലതാണെന്ന് മൃഗഡോക്ടർ പറഞ്ഞിരുന്നു. ഹൗസ് സർജൻസി കഴിഞ്ഞത് മുതൽ തുടങ്ങി. ഇപ്പോൾ ചെറുതായി കാൽ പൊക്കി നക്കാൻ ശ്രമിക്കുന്നുണ്ട്.
ഡോ.ആതിര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |