ശബരിമല: വ്രതവിശുദ്ധിയുടെ പുണ്യനാളുകളുമായി മണ്ഡല - മകരവിളക്ക് മഹോത്സവത്തിന് വൃശ്ചികപ്പുലരിയിൽ ഭക്തിനിർഭരമായ തുടക്കം. നൂറുകണക്കിന് തീർത്ഥാടകരാണ് ഇന്നലെ ദർശനത്തിനെത്തിയത്. പുലർച്ചെ പുതിയമേൽശാന്തി കണ്ടിയൂർ കളീക്കൽമഠത്തിൽ എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നടതുറന്നു. നിർമ്മാല്യദർശനത്തിന് ശേഷംതന്ത്രി കണ്ഠരര് മഹേഷ് മോഹനര് അഷ്ടാഭിഷേകത്തോടെ പൂജാചടങ്ങുകൾക്കും സീസണിലെ ആദ്യനെയ് അഭിഷേകത്തിനും തുടക്കംകുറിച്ചു. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം നടന്നു. ഉഷഃപൂജയ്ക്ക് ശേഷം ഉദയാസ്തമന പൂജയ്ക്കും തുടക്കമായി. ഇരുപത്തിയഞ്ച്കലശം കളഭാഭിഷകത്തോടെയായിരുന്നു ഉച്ചപൂജ. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ നടന്നു.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ, മെമ്പർമാരായ മനോജ് ചരളേൽ, എം. എൽ. എ മാരായ അഡ്വ. പ്രമോദ് നാരായൺ,കെ.യു. ജിനേഷ് കുമാർ, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് തുടങ്ങിയവരും ദർശനത്തിനെത്തിയിരുന്നു. നിലയ്ക്കലിൽ തങ്ങിയ തീർത്ഥാടകരെ ഇന്നലെ പുലർച്ചെ ഒന്നരമുതലാണ് പമ്പയിലേക്ക് അയച്ചുതുടങ്ങിയത്.
പുണ്യം പൂങ്കാവനം, അന്നദാനം, ചുക്കുവെള്ളവിതരണം തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനം സന്നിധാനത്ത് ദേവസ്വം മന്ത്രിയും ബോർഡ് ഭാരവാഹികളും നിർവഹിച്ചു. പ്രതിദിനം മുപ്പതിനായിരം പേർക്ക് ദർശനാനുമതി ഉണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണമാകാം 8,515 തീർത്ഥാടകർ മാത്രമാണ് വെർച്വൽക്യൂവിൽ ഇന്നലെ ദർശനാനുമതി തേടിയിരുന്നത്. ഉച്ചവരെ 5500 ഒാളം പേർമാത്രമാണ് ദർശനം നടത്തിയത്. ഏതാനും ദിവസങ്ങളായി തോരാതെപെയ്ത മഴ ഉച്ചവരെ മാറിനിന്നെങ്കിലും വൈകിട്ട് നാലുമണിയോടെ വീണ്ടുംതുടങ്ങി.
ശബരിമല സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഉടനില്ല
തിരുവനന്തപുരം: ഉടൻ തുടങ്ങുമെന്ന് അറിയിച്ചിരുന്ന ഏഴ് ശബരിമല സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നാല് ദിവസം കൂടി വൈകുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. തീവ്രമഴയുടെ സാഹചര്യത്തിലാണിത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിലാണ് നടപടി.
ശബരിമല: തിരക്കേറിയാൽ പരമ്പരാഗതപാത തുറക്കും
ശബരിമല: തീർത്ഥാടകരുടെ തിരക്കേറിയാൽ നീലിമല- അപ്പാച്ചിമേട് പരമ്പരാഗതപാത തുറക്കാൻ ഇന്നലെ സന്നിധാനത്ത് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ അവലോകനയോഗം തീരുമാനിച്ചു. സ്വാമി അയ്യപ്പൻ റോഡുവഴി മാത്രമുള്ള തീർത്ഥാടകരുടെ മലകയറ്റവും ഇറക്കവും ബുദ്ധിമുട്ടാകുമെന്നതിനാലാണിത്. രണ്ടുവർഷമായി അടച്ചിട്ടിരിക്കുകയാണ് നീലിമല- അപ്പാച്ചിമേട് പരമ്പരാഗതപാത.
തിരക്ക് കൂടിയാലുള്ള പ്രശ്നങ്ങളെക്കുറിച്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറഞ്ഞതോടെയാണ് പാത തുറക്കാൻ തീരുമാനിച്ചത്.
ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ വൈകിട്ട് പാതയും അപ്പാച്ചിമേട്, നീലിമല കാർഡിയോളജി സെന്ററുകളും പരിശോധിച്ചു.
പാത തുറക്കണമെങ്കിൽ കുറഞ്ഞത് രണ്ടാഴ്ചത്തെ മുന്നൊരുക്കം വേണം. പാതയിലെ കാട് നീക്കേണ്ടതുണ്ട്.
കാർഡിയോളജി സെന്ററുകൾ തുറക്കണമെങ്കിൽ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തി ഡോക്ടർമാരെയും മറ്റും നിയമിക്കണം. അപ്പാച്ചിമേടിന് മുകളിലായി റോഡിലേക്ക് വീണുകിടക്കുന്ന ഉണങ്ങിയ മരം വനംവകുപ്പിന്റെ അനുമതിയോടെ മുറിച്ചുമാറ്റണം.
യുവതീപ്രവേശന കേസ് പരിഗണിക്കണം , ശബരിമല കേസ് :ചീഫ് ജസ്റ്റിസിന്
മുൻ തന്ത്രിയുടെ ഭാര്യയുടെ കത്ത്
ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചു.
2020 ജനുവരിയിൽ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ശബരിമല കേസിൽ വാദം ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല. കേസിലെ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തിൽ പറയുന്നുണ്ട്.
87 വയസായി. വിധി കേൾക്കാൻ താൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മമാണിത്.
ശബരിമല ആചാര സംരക്ഷണത്തിനായി താൻ മറ്റുള്ളവരോടൊപ്പം സമരത്തിനിറങ്ങിയത് 84 ാം വയസിലാണ്. പല പ്രായത്തിലുള്ള ആയിരക്കണക്കിന് സ്ത്രീകളാണ് ശബരിമലയെ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തത്. നിരവധി ആത്മീയ നേതാക്കൾ സമരത്തെ പിന്തുണച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് കത്തിൽ ദേവകി അന്തർജനം ചൂണ്ടിക്കാട്ടി. ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.
പേരക്കുട്ടി രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ തയ്യാറാക്കിയ കത്ത് ഇക്കഴിഞ്ഞ ഏഴിനാണ് ചീഫ് ജസ്റ്റിസിന് അയച്ചത്.
ശബരിമലയിൽ ഇന്ന്
പുലർച്ചെ 3.30 : പള്ളി ഉണർത്തൽ
4.00: നട തുറക്കൽ
4.05 : .അഭിഷേകം
4.30 : ഗണപതി ഹോമം
5 മണി മുതൽ 7 മണി വരെ നെയ്യഭിഷേകം
7.30 : ഉഷപൂജ
8 .00: മുതൽ ഉദയാസ്തമന പൂജ
11.30 : 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.00 : ഉച്ചപൂജ
1.00 : നട അടയ്ക്കൽ
വൈകിട്ട് 4.00: നട തുറക്കൽ
6.30 : ദീപാരാധന
7 .00: പടിപൂജ
9.00: അത്താഴപൂജ
9.50 : ഹരിവരാസനം
10.00 : നട അടയ്ക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |