SignIn
Kerala Kaumudi Online
Friday, 29 March 2024 1.55 PM IST

കെ-റെയിൽ: പൊലീസ് സുരക്ഷ തേടി അധികൃതർ, ഭൂമിയേറ്റെടുക്കൽ അതിവേഗത്തിലാക്കും

vccc

മലപ്പുറം: ജില്ലയിൽ കെ-റെയിൽ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പൊലീസ് സുരക്ഷയിൽ സർവേ നടപടികളുമായി മുന്നോട്ടുപോവാൻ കെ-റെയിൽ അധികൃതരുടെ തീരുമാനം. സർവേ ഉദ്യോഗസ്ഥർക്ക് സുരക്ഷ ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ച അപേക്ഷ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. തിരൂരിലാണ് സർവേ നടത്തി കല്ലിടുന്ന പ്രവൃത്തിക്ക് ആദ്യം തുടക്കമിട്ടത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടിവന്നു. എറണാകുളത്ത് നിന്നുള്ള കെ-റെയിൽ ഉദ്യോഗസ്ഥരടക്കം നേരിട്ടെത്തിയാണ് സർവേക്ക് തുടക്കമിട്ടത്. രണ്ടുദിവസത്തിന് ശേഷം സർവേ നടപടികളുമായി മുന്നോട്ടുപോവാനാവുമെന്ന പ്രതീക്ഷയിലാണെന്ന് കെ-റെയിൽ അധികൃതർ പറഞ്ഞു. ജില്ലയിൽ 109.94 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി എറ്റെടുക്കുക. തിരൂർ,​ തിരൂരങ്ങാടി,​ പൊന്നാനി ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിൽ കൂടുതൽ ഭൂമിയും തിരൂരിലാണ്.

13.04 ഹെക്ടർ ഏരിയയിൽ തിരൂരിൽ സ്റ്റേഷൻ നിർമ്മിക്കും. ജില്ലയിലെ ഏക സ്റ്റോപ്പ് തിരൂരിലാണ്. കഴിഞ്ഞ മാസമാണ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള 6 എ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള 4 എ വിജ്ഞാപനം വൈകാതെ പുറപ്പെടുവിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റേഷനുകൾ. അഞ്ച് മേഖലകളായി തിരിച്ചാണ് കെ-റെയിൽ പദ്ധതിയുടെ നിർമ്മാണം വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ തൃശൂർ മുതൽ കോഴിക്കോട് വരെ ഉൾക്കൊള്ളുന്ന നാലാം മേഖലയിലാണ് മലപ്പുറം ഉൾപ്പെടുന്നത്.

ഒരുക്കങ്ങളായി

കെ-റെയിലിന് കളക്ടറേറ്റിൽ താത്ക്കാലിക ഓഫീസ് തുറന്ന് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പരപ്പനങ്ങാടി പി.ഡബ്ള്യു.ഡി കെട്ടിടത്തിൽ ഓഫീസ് സ്ഥാപിക്കാനാണ് കെ.റെയിലിന്റെ പദ്ധതി. ഇത് അനുവദിക്കുന്ന നടപടി നീളുന്നതിനാൽ സ്വകാര്യ കെട്ടിടത്തിൽ ഓഫീസ് സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്. ജില്ലയിൽ ഡെപ്യൂട്ടി കളക്ടർക്ക് (എൽ.എ) പദ്ധതിയുടെ ഏകോപന ചുമതല നൽകിയിട്ടുണ്ട്. പ്രവൃത്തികളുടെ മേൽനോട്ടത്തിന് സ്പെഷൽ തഹസിൽദാറെയും നിയമിച്ചു. കരിപ്പൂർ ഭൂമിയേറ്റെടുക്കൽ സ്പെഷൽ തഹസിൽദാർക്കാണ് അധിക ചുമതല . തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് നാല് മണിക്കൂർ കൊണ്ട് എത്താനാവുന്ന അതിവേഗ റെയിൽപാത പദ്ധതിയാണ് കെ.റെയിൽ. പദ്ധതിയിൽ നിന്ന് ഒരുതരത്തിലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചിട്ടുണ്ട്.

കെ-റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സർവേ ഉടൻ തുടങ്ങും. ജില്ലയിൽ ഓഫീസും ജീവനക്കാരും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ലത,​ ഡെപ്യൂട്ടി കളക്ടർ (എൽ.എ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, KRAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.