SignIn
Kerala Kaumudi Online
Thursday, 25 April 2024 3.10 PM IST

ആ ഇശലുകൾ ഇനി നിത്യസ്മരണ

folklore
കേരള ഫോക് ലോർ അക്കാഡമി വൈസ് ചെയർമാൻ എ. വി.അജയകുമാർ പുഷ്പചകമർപ്പിക്കുന്നു

തലശ്ശേരി: പ്രണയാർദ്രഭാവങ്ങൾ നിറഞ്ഞ മധുരശീലുകളുമായി അനുവാചക ഹൃദയങ്ങളെ കോരിത്തരിപ്പിച്ച പീർ മുഹമ്മദ്, സംഗീതലോകത്ത് ഇനി നിത്യസ്മരണ. അക്ഷരമുരുവിടാൻ തുട‍ങ്ങിയ കാലം തൊട്ട് ഗാനത്തെ സ്നേഹിച്ച അദ്ദേഹത്തിന്റെ ജീവിതം മുഴുവനും സംഗീതത്തിന് മാത്രമായി സമർപ്പിക്കപ്പെട്ടതായി.

നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പദ്യപാരായണത്തിലും കവിതാലാപനത്തിലും സിദ്ധി പ്രകടിപ്പിച്ച പീർ മുഹമ്മദിന്റെ ആദ്യഗാനം റെക്കോർഡ് ചെയ്യപ്പെട്ടത് ഒൻപതാം വയസ്സിലാണ്.സ്ത്രീ ശബ്ദത്തിൽ പാടുവാൻ പീർ മുഹമ്മദിനുള്ള കഴിവ് അപാരമായിരുന്നു.' 'ഏറനാട്ടിലെ മാപ്പിള പെണ്ണിന്റെ ' എന്ന് തുടങ്ങുന്ന ആ ഗാനം ഹിറ്റായി മാറി. അഡ്വ: ഒ.വി.അബ്ദുള്ള ,അഡ്വ.ശങ്കുണ്ണി മേനോൻ, എ.ടി.ഉമ്മർ, ടി.സി.ഉമ്മർ, സി.പി.ഉമ്മർ തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിലുള്ള ജനതാ സംഗീത സഭയിലൂടെയാണ് പീർ മുഹമ്മദ് മാപ്പിളപ്പാട്ട് ഗാന ശാഖയിൽ മേൽവിലാസമുണ്ടാക്കിയത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളന വേദികളിൽ പീർ മുഹമ്മദ് ആവേശത്തിന്റെ അല തീർക്കുകയായിരുന്നു.പിന്നീട് ബ്ലൂ ജാക്സ് ഓർക്കസ്ട്രയിലൂടെ നൂറുകണക്കിന് വേദികളിലൂടെ രാജ്യത്തും വിദേശങ്ങളിലും ശ്രദ്ധേയ താരമായി. പീർ മുഹമ്മദ്‌ -ശൈലജ ടീം അക്കാലത്ത് തേനിശലുകളിൽ ആലപിച്ച പ്രണയഗാനങ്ങൾ കല്യാണസദസുകളുടേയും കലാസമിതികളുടെ വാർഷിക സമ്മേളനങ്ങളുടേയും ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവങ്ങളിലൊന്നായിരുന്നു. ഇതിന്റെ ഗ്രാമഫോൺ റെക്കോർഡുകളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.കാഫ് മല കണ്ട പുങ്കാറ്റേ..., അനർഘ മുത്തുമാല, ഒട്ടകങ്ങൾ വരിവരിയായി ..പൂമകളാണെ ഹുസനൂൽ.., പടവാള് മിഴിയോളെ ... മുല്ലമലരിന്റെ ... തുടങ്ങിയ ഗാനങ്ങൾ യുവാക്കളുടെ ചുണ്ടിൽ തങ്ങിനിന്നു.
കെ.രാഘവൻ മാഷിന്റെ ഈണത്തിൽ കോഴിക്കോട് ആകാശവാണിയിലൂടെ പീർ മുഹമ്മദിന്റെ മാപ്പിളപ്പാട്ടുകൾ ഒഴുകിയെത്തിയപ്പോൾ അത് ഉത്തരകേരളമാകെ തരംഗമായി മാറി. പി.ടി.അബ്ദുറഹിമാന്റേത് മാത്രമായി ആയിരത്തോളം ഗാനങ്ങളാണ് പീർ മുഹമ്മദ് പാടിയത്.ബി.വസന്ത, സുജാത, ശൈലജ, കല്യാണി മേനോൻ, ലൈല റസാഖ് എന്നിൻക്കൊപ്പം ആലപിച്ച യുഗ്മഗാനങ്ങളത്രയും ആസ്വാദക ലോകം നെഞ്ചേറ്റി. അന്യരുടെ ഭൂമി എന്ന സിനിമയിലൂടെ പിന്നണി ഗാന ശാഖയിലെത്തി കോടി ചെന്താമരപ്പൂ വിരിയിക്കും എന്ന ഗാനം ഹിറ്റാക്കി. തേൻ തുള്ളി, സുറുമയും സിന്ദൂരവും തുടങ്ങിയ സിനിമകളിലെ പീർ മുഹമ്മദിന്റെ ഗാനങ്ങളും ആസ്വാദകർ ഏറ്റുവാങ്ങി.

തെങ്കാശിയിൽ ജനിച്ച പീർ മുഹമ്മദ് പിതാവിനൊപ്പം തലശ്ശേരിയിലേക്ക് വരികയായിരുന്നു. തമിഴ് ശൈലിയും മലബാർ മാപ്പിള ശൈലിയും സംയോജിപ്പിച്ച് പുതിയ ഗാന രീതിയായിരുന്നു അദ്ദേഹത്തിന്റേത് . തമിഴ് നാടൻ പാട്ടുകളുടെ ശീലുകൾ അതിമനോഹരമായി സന്നിവേശിപ്പിച്ച ഗാനങ്ങൾ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു .മാപ്പിള കലാരംഗത്തെ ഈ അതുല്യ പ്രതിഭയുടെ വിയോഗം തീരാനഷ്ടമാണെന്ന് അക്കാദമി വൈസ് ചെയർമാൻ എവി അജയകുമാറും, മാപ്പിള കലാ അക്കാദമി സാരഥി ഉസ്മാൻ വടക്കുമ്പാടും അഭിപ്രായപ്പെട്ടു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.