ഏറ്റവും കൂടുതൽ കല്ലിടൽ കണ്ണൂരിൽ
കണ്ണൂർ: കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെ-റെയിൽ) നടപ്പാക്കുന്ന അർദ്ധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു, കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമ്മിക്കുന്നത്.
കണ്ണൂർ, കാസർകോട്,തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂർ, എന്നീ ആറ് ജില്ലകളിലാണ് ഇപ്പോൾ കല്ലിടുന്നത്. പതിനൊന്നു ജില്ലകളിലൂടെയാണ് സിൽവർലൈൻ കടന്നു പോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടൽ ആരംഭിക്കും.സിൽവർ ലൈൻ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്‌പെഷൽ തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.
21.5 കി.മി
536 കല്ലുകൾ
കല്ലിടൽ ഏറ്റവും കൂടുതൽ കണ്ണൂരിൽ
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കുടുതൽ കല്ലിടൽ പൂർത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ ഇവിടെ സ്ഥാപിച്ചു. ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന് , ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയാത്. കുഞ്ഞിമംഗലം വില്ലേജിൽ കല്ലിടൽ പുരോഗമിക്കുന്നു. കാസർകോട് ജില്ലയിലെ ചെറുവത്തൂർ വില്ലേജിലാണ് കല്ലിടൽ തുടങ്ങിയത്.
സാമൂഹിക ആഘാതപഠനം എന്തിന്
2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.
സിൽവർ ലൈൻ
കണ്ണൂരിൽ 54 കി.മി ഏറ്റെടുക്കുന്നത് 142.97 ഹെക്ടർ വീതി- 25 മീറ്റർ കാസർകോട് 62 കിലോ മീറ്റർ നീളം ഏറ്റെടുക്കുന്നത് -106.20 ഹെക്ടർ ഭൂമി കല്ലുകൾ തമ്മിലുള്ള അകലം 20 - 100 മീറ്റർ വരെ ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ ഡിസംബർ അവസാനത്തോടെ പ്രവർത്തനം തുടങ്ങും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |