കണ്ണൂർ:പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) അന്തരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയാണ്. ഒട്ടകങ്ങൾ വരി വരിയായ്..., കാഫ് മല കണ്ട പൂങ്കാറ്റേ.. തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളാണ്. ദൂരദർശനിൽ ആദ്യമായി മാപ്പിളപ്പാട്ട് അവതരിപ്പിച്ചതിലൂടെയും ശ്രദ്ധേയനായി.
അസീസ് അഹമ്മദിന്റെയും ബൽക്കീസിന്റെയും മകനായാണ് ജനനം. ഏഴാം വയസിൽ 'ജനതാ സംഗീത സഭ'യിലൂടെ മാപ്പിള പാട്ടിൽ തുടക്കം കുറിച്ചു. തേൻതുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും പാടി. 1957–90 കളിൽ എച്ച്.എം.വിയിലെ ആർട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം പീർ മുഹമ്മദിന് മാത്രമേ ലഭിച്ചിട്ടുള്ളു.
1976ൽ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ചെന്നൈ ദൂരദർശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. കേരളത്തിലും പുറത്തും ആയിരത്തോളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കേരള ഫോക്‌ലോർ അക്കാഡമി അവാർഡ്, എ.വി.മുഹമ്മദ് അവാർഡ്, ഒ.അബു ഫൗണ്ടേഷൻ അവാർഡ്, മുസ്‌ലിം കൾച്ചറൽ സെന്റർ അവാർഡ്, ഓൾ കേരള മാപ്പിള സംഗീത അക്കാഡമി അവാർഡ് കേരള മാപ്പിള കല അക്കാഡമി അവാർഡ്, മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: രഹ്‌ന. മക്കൾ: സമീർ അഹമ്മദ് (ഖത്തർ), ഷെറിൻ പീർ മുഹമ്മദ്, അമൻ സാറാ, നിസാം പീർ മുഹമ്മദ്. മരുമക്കൾ: റഈസ്, ഹനാൻ, ജസ്ല.