ആലപ്പുഴ : ഹോംകോയുടെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായ പുതിയ ഫാക്ടറി കെട്ടിടത്തിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. വലിയ കലവൂരിൽ ദേശീയപാതയോരത്ത് രണ്ട് ഏക്കർ സ്ഥലത്ത് 52.8കോടി രൂപ ചെലവിൽ നിർമ്മിച്ച ഒരു ലക്ഷം സ്‌ക്വയർ ഫീറ്രിലുള്ള നാലുനില കെട്ടിടസമുച്ചയം കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർമ്മാണ യൂണിറ്റായ ഹൈഡ്രോക്‌സ് ഡിവിഷൻ ഈ വർഷം അവസാനത്തോടെ കമ്മിഷൻ ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് ജോലികൾ വൈകി. ആധുനിക യന്ത്രങ്ങൾ ഇവിടെ സ്ഥാപിക്കുന്നതിനുള്ള ടെൻഡറായി.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയയ്ക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതിനുള്ള അത്യാധുനിക സൗകര്യത്തോടെയാണ് കെട്ടിടവും പ്ളാന്റും പണിതിട്ടുള്ളത്. വൈറൽ രോഗങ്ങൾക്കും ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകളാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിൽ കൂടുതലും. പാതിരപ്പള്ളിയിൽ ദേശീയ പാതയോരത്ത് നിലവിലുള്ള ഫാക്ടറി കെട്ടിടത്തിൽ സ്ഥല പരിമിതി കാരണം വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പുതിയ ഫാക്ടറി പ്രവർത്തന ക്ഷമമാകുന്നതോടെ 156 തസ്തികകൾ സൃഷ്ടിക്കപ്പെടും.
ഓർഡറിനനുസരിച്ച് ഉത്പാദനമാകും
ഉത്പാദനം ഇരട്ടിയാക്കാനാണ് രണ്ടാം ഘട്ട വികസനമായി പുതിയ ഫാക്ടറി നിർമ്മിക്കുന്നത്
വിദേശരാജ്യങ്ങളിൽ നിന്നടക്കം ഓർഡറുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഉത്പാദന ശേഷി ഇപ്പോഴില്ല
പുതിയ പ്‌ളാന്റ് വരുന്നതോടെ ഇക്കാര്യത്തിൽ പരിഹാരമാകും. അത്യാധുനിക സൗകര്യങ്ങളുണ്ടാകും
ഹോമിയോ മരുന്ന് നിർമ്മിക്കുന്ന രാജ്യത്തെ വലിയ പൊതുമേഖലാ സ്ഥാപനമായി ഹോംകോ മാറും.
ലക്ഷ്യം 125 കോടി വിറ്റുവരവ്
പാതിരപ്പള്ളിയിലെ പഴയ പ്‌ളാന്റ് നിലനിറുത്തിയാണ് പുതിയ പ്‌ളാന്റിന്റെ പ്രവർത്തനം ആരംഭിക്കുക. പുതിയ പ്ളാന്റ് കമ്മിഷൻ ചെയ്യുന്നതോടെ വിറ്രുവരവ് നിലവിലെ 50 കോടിയിൽ നിന്ന് ഇരട്ടിയിലധികമാവും. മദർടിഞ്ചർ, സിറപ്പ്, ഓയിന്റ്‌മെന്റ്, ഗുളികകൾ ഉൾപ്പെടെ 150ൽപ്പരം മരുന്നുകൾ കൂടുതലായി ഉത്പാദിപ്പിക്കും.
3000 :ൽ അധികംഇനം മരുന്ന് ഉത്പാദിപ്പിക്കുന്നതിന് ഹോംകോയ്ക്ക് ലൈസൻസ് ഉണ്ട്
150 : നിലവിൽ ഉള്ള തൊഴിലാളികൾ
156 : പുതിയ പ്ളാന്റ് വരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ
ചരിത്രം
1975ൽ സംസ്ഥാന സർക്കാരിന്റെ 51ശതമാനവും ഹോമിയോ ഡോക്ടർമാരുടെ 49 ശതമാനവും ഓഹരിയിൽ തുടങ്ങിയ സഹകരണ പ്രസ്ഥാനമാണ് ഹോംകോ. സ്ഥാപനം നഷ്ടത്തിലായതോടെ 1984ൽ സർക്കാർ ഏറ്റെടുത്തു. സർക്കാർ ആവശ്യത്തിനുള്ള മുഴുവൻ മരുന്നുകളുടെയും ഓർഡർ ഹോംകോയ്ക്ക് ലഭിച്ചതോടെ ക്രമേണ ലാഭത്തിലായി. ഇപ്പോൾ 150 തൊഴിലാളികളുണ്ട്. പുതിയ പ്ലാന്റ് വരുന്നതോടെ തൊഴിൽ സാദ്ധ്യതയും വർദ്ധിക്കും.
'വലിയ കലവൂരിലെ ഫാക്ടറിയിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നതും നിർമ്മാണ ജോലികളും നടന്നു വരുന്നു. പുതിയ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഹോമിയോ മരുന്ന് ഉത്പാദന രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും.
-ഡോ. പി.ജോയി, മാനേജിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |