ആലപ്പുഴ: ഒരു മാസത്തിനിടെ തുടർച്ചയായുണ്ടായ രണ്ടു വെള്ളപ്പൊക്കങ്ങളിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ ഭൂരിഭാഗം പാടങ്ങളിലെയും രണ്ടാം കൃഷിയുടെ നെല്ല് കൊയ്‌തെടുക്കാനാവാതെ വെള്ളത്തിലായി. പല പാടങ്ങളിലും കർഷകർ നെല്ല് ഉപേക്ഷിച്ചു. 2500 ഹെക്‌ടറിലെ കൃഷി നശിച്ചെന്നാണ് പ്രാഥമിക കണക്ക്. പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞതിനാൽ കൃഷി വകുപ്പിന്റെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. തമിഴ്നാട്ടിൽ നിന്ന് കൊയ്‌ത്ത് യന്ത്രങ്ങൾ എത്താത്തതിന്റെ പ്രതിസന്ധിക്കിടെയായിരുന്നു വെള്ളപ്പൊക്കവും ഉണ്ടായത്. ദിവസങ്ങൾക്ക് മുമ്പേ കൊയ്യേണ്ട നെല്ലാണ് നിലത്ത് വീണ് കിടക്കുന്നത്. ഇത്തവണ ഒരേക്കറിൽ നിന്ന് മൂന്ന് ക്വിന്റൽ നെല്ല് കിട്ടുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. ഇപ്പോൾ അര ക്വിന്റൽ കിട്ടുമോയെന്നുപാേലും ഉറപ്പില്ല.
മഴ തുടരുകയാണെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കർഷകർ. പാടങ്ങൾ വെള്ളത്തിൽ മുങ്ങിയതാേടെ നെല്ല് സംഭരിക്കാൻ മില്ലുടമകളും തയ്യാറാകുന്നില്ല. മഴയിൽ കുതിർന്ന നെല്ല് സംഭരിച്ചാൽ വലിയ നഷ്‌ടമുണ്ടാകുമെന്നാണ് മില്ലുടമകളുടെ നിലപാട്. കൈനകരി, നെടുമുടി, ചമ്പക്കുളം, തകഴി, പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് വെള്ളത്തിലായത്.
ആകെ കൃഷി: 8400 ഹെക്‌ടർ
വിളവെടുത്തത്: 2000 ഹെക്‌ടർ
കൃഷി നശിച്ചത്: 2500 ഹെക്‌ടർ
വെള്ളത്തിലായ പാടം: 3,900 ഹെക്‌ടർ
ദുരിതത്തിലായ കർഷകർ: 8707
സംഭരിച്ച നെല്ല്: 7000 ടൺ
നഷ്‌ടം: 66 കോടി 89 ലക്ഷം
3900 ത്തിലധികം ഹെക്‌ടർ പാടശേഖരങ്ങളിലെ നെൽ കൃഷി വെള്ളത്തിലാണ്. അവ കൊയ്‌തെടുക്കാനാകുമോയെന്ന് ഉറപ്പില്ല. മിക്കയിടത്തും വിളവ് പൂർത്തിയായതാണ്. നിലത്തു വീണ നെല്ല് കിളിർക്കാനും തുടങ്ങി. കർഷകർക്ക് ഭീമമായ നഷ്‌ടമുണ്ടാകും.
ശ്രീരേഖ,
പ്രിൻസിപ്പൽ കൃഷി ഓഫീസർ,
ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |