SignIn
Kerala Kaumudi Online
Friday, 29 March 2024 9.16 PM IST

കോടതിയലക്ഷ്യവും ഉദ്യോഗസ്ഥരും

high-court

സർക്കാരിൽ നിന്ന് നീതി ലഭിക്കാതെ വരുമ്പോൾ ജനങ്ങൾക്ക് സമീപിക്കാനാവുന്ന ഒരേ ഒരു ഇടമാണ് നീതിപീഠങ്ങൾ. കേസുകളുടെ ആധിക്യം കാരണം കോടതികളിൽ നിന്ന് തീർപ്പ് ലഭിക്കുക എന്നതും ഏറെ കാലതാമസം വരുത്തുന്ന ഒന്നാണ്. ഹർജിയുടെ വിവിധ വശങ്ങൾ പരിശോധിച്ച് സർക്കാരിന്റെ ഭാഗവും കേട്ടതിന് ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഇത് ഹർജിക്കാരന് അനുകൂലമാണെങ്കിൽ സർക്കാർ അത് കാലവിളംബം കൂടാതെ നടപ്പാക്കണം. പക്ഷേ കോടതിയുടെ പല ഉത്തരവുകളും നടപ്പാക്കാതെ നീട്ടിക്കൊണ്ട് പോവുക എന്നത് ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന്മാർ സ്ഥിരമായി ചെയ്യുന്ന ഒരു കാര്യമാണ്. ജനാധിപത്യത്തിന്റെയും നീതിയുടെയും നിലനില്പിനെ തന്നെ വളരെ ദോഷകരമായി ബാധിക്കുന്ന ഒരു അലംഭാവമാണിത്. മാസങ്ങളോളം കാത്തിരുന്നതിന് ശേഷം വീണ്ടും ഹർജിക്കാരൻ കോർട്ടലക്ഷ്യത്തിന് ഹർജി നൽകുമ്പോഴാകും ഉദ്യോഗസ്ഥന്മാർ ഉണരുകയും നീതി നടപ്പാക്കാൻ തുനിയുകയും ചെയ്യുന്നത്. വർഷങ്ങളായി നടന്നുവരുന്ന ഒരു ഏർപ്പാടാണിത്. ഇവിടെ നീതി നടപ്പാക്കൽ വൈകിച്ച ഉദ്യോഗസ്ഥൻ കോടതിയിൽ നിന്ന് ശിക്ഷ വരുമെന്ന് ഉറപ്പാകുമ്പോൾ വർഷങ്ങളായി ചെയ്യാതിരുന്ന കാര്യം ദിവസങ്ങൾക്കുള്ളിൽ ചെയ്തുകൊടുക്കുകയും ചെയ്യും. അതുവരെ കേസ് നടത്തുന്നതിനുള്ള പണം സർക്കാരിന്റെ ഖജനാവിൽ നിന്നാണ് ചെലവാകുന്നത്. അതിനാൽ ഉദ്യോഗസ്ഥർക്ക് ഇതൊരു പ്രശ്നമേ ആകുന്നില്ല. ഇതിനൊരു അറുതി വരേണ്ട കാലം എന്നേ അതിക്രമിച്ചതാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി തന്നെ ഇതിനൊരു വലിയ പരിഹാരമാർഗം നിർദ്ദേശിച്ചിരിക്കുന്നത് പൊതുസമൂഹത്തിന് ഭാവിയിൽ ആശ്വാസം പകരുന്നതാണ്. ഹൈക്കോടതിയുടെയും ട്രൈബ്യൂണലുകളുടെയും കോടതിയലക്ഷ്യ ഹർജികളിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് അഭിഭാഷകരെ നിയോഗിക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. കേസിന്റെ തീർപ്പ് കഴിഞ്ഞും അതു നടപ്പാകാതിരിക്കുന്ന ഘട്ടത്തിൽ സർക്കാർ അഭിഭാഷകർ ഹാജരാകേണ്ടതില്ലെന്നാണ് കോടതി പറഞ്ഞത്. കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നടപടികൾക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഉത്തരവുകൾ നടപ്പാക്കാത്തവരെ സംരക്ഷിക്കാൻ സർക്കാർ അഭിഭാഷകർ ഹാജരാകുമ്പോൾ നികുതിദായകരുടെ പണമാണ് നഷ്ടമാകുന്നത്. ഇത്തരക്കാർക്ക് സർക്കാർ ചെലവിൽ വാദം നടത്താൻ അവകാശമില്ലെന്ന ഏറ്റവും ജനോപകാരപ്രദമായ നിരീക്ഷണമാണ് കോടതി നടത്തിയത്.

പോളിടെക്‌നിക്കിൽ അദ്ധ്യാപകനായിരുന്ന പെരുമ്പാവൂർ സ്വദേശി വി.എം. രാജശേഖരന് അർഹമായ സ്ഥാനക്കയറ്റത്തിന് അനുസരിച്ചുള്ള ശമ്പളവർദ്ധനയും പെൻഷൻ ആനുകൂല്യങ്ങളും നൽകണമെന്ന ഉത്തരവാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നടപ്പാക്കാതെ വച്ചുകൊണ്ടിരുന്നത്. ഇവിടെ രണ്ട് കുറ്റങ്ങളാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഒന്നാമത് അപേക്ഷ നീതിയുക്തമാണെന്ന് ബോദ്ധ്യപ്പെട്ടാൽ അത് കോടതികളിലേക്ക് വലിച്ചിഴക്കാതെ നൽകാൻ തയ്യാറാവണമായിരുന്നു. അതു ചെയ്തില്ല. രണ്ടാമത് ഇക്കാര്യത്തിൽ ട്രൈബ്യൂണൽ ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിട്ടും അതു നടപ്പാക്കാൻ തയ്യാറായില്ല. ഉദ്യോഗസ്ഥ ഗർവ് എന്നല്ലാതെ ഇതിനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. ഈ ഗർവ് അവനവന്റെ പണം ചെലവാക്കി സംരക്ഷിച്ചാൽ മതിയെന്നാണ് കോടതി പറഞ്ഞതിന്റെ രത്നച്ചുരുക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.