കവർന്നത് അഞ്ച് പവന്റെ മാല
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബവീട്ടിൽ മോഷണം. അഞ്ച് പവന്റെ മാലയുമായി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ മന്ത്രിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിടികൂടി പൂന്തുറ പൊലീസിന് കൈമാറി. അഞ്ചുതെങ്ങ് സ്വദേശി ലോറൻസാണ് (58) പിടിയിലായത്. ഞായറാഴ്ച രാത്രി 12.30നായിരുന്നു സംഭവം.
മന്ത്രിയുടെ അനുജൻ ജോസഫ് സെൽവിനും കുടുംബവുമാണ് വീട്ടിൽ താമസം. മോഷണസമയത്ത് ജോസഫ് സെൽവിനും ഭാര്യ ലാലിയും അമ്മ ലൂർദമ്മയും അമ്മയെ പരിചരിക്കുന്ന ഹോം നഴ്സുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മക്കൾ കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ ആയിരുന്നു. 12.35ന് ഉറങ്ങാൻകിടന്ന ലാലി മേശപ്പുറത്ത് ഊരിവച്ച മാലയാണ് ലോറൻസ് കവർന്നത്. മക്കൾ മടങ്ങിവരുമെന്നതിനാൽ ഗേറ്റ് പൂട്ടിയിരുന്നില്ല. വീടിന് പുറത്തും അകത്തും ലൈറ്റുകളും കെടുത്തിയിരുന്നില്ല. മോഷണം നടത്തി ലോറൻസ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജോസഫ് സെൽവിനിന്റെ മക്കൾ തിരികെ എത്തുകയും ഇവർ മോഷ്ടാവിനെ തടയുകയുമായിരുന്നു. ബഹളം കേട്ട് ജോസഫ് സെൽവിനും പുറത്തിറങ്ങി. പിന്നാലെ സമീപത്തുള്ളവരുമെത്തി. എല്ലാവരും ചേർന്ന് ലോറൻസിനെ പിടികൂടി പൊലീസിനെ വിവരം അറിയിച്ചു. പൂന്തുറ പൊലീസ് സ്ഥലത്തത്തെത്തി തൊണ്ടിയോടെ മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |