വാഷിംഗ്ടൺ : ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് ബഹിരാകാശത്തെ സ്വന്തം ഉപഗ്രഹത്തെ തകർത്ത് റഷ്യ. എന്നാൽ റഷ്യയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് യു.എസ് രംഗത്തെത്തി. റഷ്യയുടെ പരീക്ഷണം അപകടകരമാണെന്ന് വിമർശിച്ച യു.എസ് , തിങ്കളാഴ്ച റഷ്യ നടത്തിയ പരീക്ഷണത്തിന് മുന്നോടിയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് തങ്ങളുടെ സ്‌പേസ് ഷിപ്പിനകത്ത് കയറിയിരിക്കാൻ നാസ നിർദേശം നൽകിയിരുന്നു.
ഉപഗ്രഹത്തെ തകർക്കുന്ന മിസൈലിന്റെ പരീക്ഷണം വൻതോതിൽ ബഹിരാകാശ മാലിന്യങ്ങൾക്ക് കാരണമാകുമെന്നും വരും വർഷങ്ങളിൽ നടക്കാനിരിക്കുന്ന ബഹിരാകാശ പരീക്ഷണങ്ങൾക്ക് ഭീഷണിയാകുമെന്നുമാണ് യു.എസ് നിലപാട്. അതേസമയം ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വലിയ ഭീഷണിയാകുമെന്ന യു.എസ് വാദം റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തള്ളി. ബഹിരാകാശ നിലയത്തിലെ ഗവേഷകർക്ക് സ്‌പേസ് ഷിപ്പിൽ കഴിയേണ്ടിവന്നത് സാധാരണ നടപടിക്രമമാണെന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിൽ യാതൊരു വിധ അപകടസാദ്ധ്യതയുമില്ലെന്നും നിലയം ഗ്രീൻ സോണിലാണെന്നും റോസ്‌കോസ്‌മോസ് അറിയിച്ചു. എന്നാൽ സ്വന്തം ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് റഷ്യ തകർത്തത് 1500ഓളം കഷണങ്ങളായി ചിതറിയിരിക്കുകയാണെന്നും ഇത് ഇനിയും ആയിരക്കണക്കിന് ചെറു മാലിന്യങ്ങളായി ചിതറാൻ സാദ്ധ്യതയുണ്ടെന്നും യു.എസ് പറയുന്നു.
ബഹിരാകാശ മേഖലയിൽ എല്ലാ രാഷ്ട്രങ്ങളും പാലിച്ച് പോരുന്ന മാനദണ്ഡങ്ങളുടെ ലംഘനമാണ് റഷ്യ നടത്തിയതെന്ന് പെന്റഗൺ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |