വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായി ഇന്നലെ നടന്ന വെർച്വൽ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും ആശയവിനിമയവും വർദ്ധിപ്പിക്കാൻ ധാരണയായി. അതേ സമയം ഇരു രാജ്യങ്ങളും തമ്മിൽ വിയോജിപ്പുള്ള മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള അമേരിക്കയുടെ ആശങ്കകൾ ദൂരീകരിക്കേണ്ട ബാദ്ധ്യത ചൈനയ്ക്കുണ്ടെന്നും ഈ മേഖലകളിൽ കൂടുതൽ സുതാര്യമായ സമീപനം ചൈനയുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം ഏറെ ഫലപ്രദമായിരുന്നുവെന്നും പല മേഖലകളിലും പരസ്പരം വിയോജിപ്പും മത്സരവുമുണ്ടാകാമെന്നും പക്ഷെ അത് സംഘർഷത്തിലേക്ക് നീങ്ങരുതെന്നാണ് അമേരിക്കയുടെ ആഗ്രഹമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബൈഡൻ തന്റെ പഴയ സുഹൃത്താണെന്നും ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളെന്ന നിലയിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ ദൃഢമായ ബന്ധം കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണെന്നും ഷി പറഞ്ഞു. അതേ സമയം തായ്‌വാൻ വിഷയത്തിൽ അമേരിക്കയുടെ ഇടപെടലിൽ ചൈനീസ് പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചു. തായ്‌വാൻ വിഷയത്തിൽ ചൈനയുടെ ഭാഗത്ത് നിന്നുള്ള ഏകപക്ഷീയമായ നിലപാടുകൾ അംഗീകരിക്കില്ലെന്ന് വൈറ്റ്ഹൗസും വ്യക്തമാക്കിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപിന്റെ കാലത്ത് മോശമായ അമേരിക്ക - ചൈന ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച. ഫെബ്രുവരിയിൽ ബീജിങ്ങിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിലേക്ക് ജിൻ പിങ് ബൈഡനെ ക്ഷണിച്ചതായാണ് വിവരം. കൊവിഡ് ഉത്ഭവത്തിന് ശേഷം രണ്ട് വർഷത്തോളമായി ഷി ജിൻ പിങ് ചൈന വിട്ട് പുറത്തു പോയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ വെർച്വൽ കൂടിക്കാഴ്ച നടത്താൻ ധാരണയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |