SignIn
Kerala Kaumudi Online
Saturday, 20 April 2024 10.13 AM IST

ഈന്തിവിളാകം,​ ബാലനഗർ നിവാസികളുടെ ദുരിതത്തിന് അറുതിയാകുന്നു

 കേരളകൗമുദി വാർത്ത തുണയായി  വെള്ളം പമ്പ് ചെയ്‌ത് കളയാൻ തുടങ്ങി

തിരുവനന്തപുരം: ആറുമാസമായി അരയ്‌ക്കൊപ്പം വെള്ളത്തിൽ കഴിയുന്ന വെട്ടുകാട് ഡിവിഷനിലെ ഈന്തിവിളാകം, ബാലനഗർ നിവാസികളുടെ നരകയാതനയ്‌ക്ക് ഒടുവിൽ മോചനമാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്‌തു കളയുന്നതിനായി നാല് മോട്ടോറുകൾ സ്ഥലത്തെത്തിച്ചു.

തിരുവനന്തപുരം തഹസീൽദാർ ഷാജി. എസ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളം പമ്പ് ചെയ്‌ത് കളയുന്നത് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. മഴ ശക്തമായതിനെ തുടർന്ന് വെള്ളം പമ്പ് ചെയ്യാനെത്തിച്ച മോട്ടോറുകൾ പ്രവർത്തിക്കാതിരുന്നത് തിരിച്ചടിയായിരുന്നു. തുടർന്നാണ് ഇന്നലെ വേറെ എത്തിച്ചത്. കാലാവസ്ഥ അനുകൂലമായാൽ വെള്ളം വേഗം പമ്പ് ചെയ്‌ത് കളയുമെന്നും ആവശ്യമെങ്കിൽ കൂടുതൽ മോട്ടോറുകളെത്തിക്കുമെന്നും തഹസീൽദാർ വ്യക്തമാക്കി.

'ഞങ്ങളും മനുഷ്യരാണ് സാർ.... വെട്ടുകാട് 400ലധികം കുടുംബങ്ങൾ വെള്ളത്തിൽ,​ തിരിഞ്ഞുനോക്കാതെ സർക്കാരും നഗരസഭയും" എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ദ്രുതഗതിയിൽ നടപടിയുണ്ടായത്.

മൊബൈൽ ടോയ്‌ലെറ്റ് സ്ഥാപിച്ചു

മാസങ്ങളായി പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ മിക്ക വീടുകളിലും കക്കൂസുകളുടെയും മറ്റും ടാങ്കുകൾ നിറഞ്ഞുകവിഞ്ഞ സ്ഥിതിയായിരുന്നു. ഇതോടെ കക്കൂസ് മാലിന്യവും വീടുകളിലെ ടോയ്ലെറ്റുകളിലെയും മറ്റും മലിനജലവുമെല്ലാം കൂടിക്കുഴഞ്ഞ് പകർച്ചവ്യാധി ഭീഷണിയിലായിരുന്നു ജനങ്ങൾ. ഇന്നലെ രണ്ട് മൊബൈൽ ടോയ്‌ലെറ്റുകൾ സ്ഥലത്ത് സ്ഥാപിച്ചു. കൊതുക് ശല്യം ഒഴിവാക്കാനായി ഫോഗിംഗും നടത്തി. എല്ലാ ദിവസങ്ങളിലും ഫോഗിംഗും അണുനശീകരണവും നടത്താൻ നഗരസഭയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

റോഡ് ഉപരോധിച്ച് നാട്ടുകാർ

ഇന്നലെ രാവിലെയോടെ തദ്ദേശവാസികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഉപരോധത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക ഘടകങ്ങളെത്തിയെങ്കിലും ആരെയും അടുപ്പിക്കാൻ ജനങ്ങൾ തയ്യാറായില്ല. പിന്നാലെ കടകംപള്ളി വില്ലേജ് ഓഫീസറും തഹസീൽദാരും സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. തുടർന്നാണ് മോട്ടോറുകളെത്തിച്ച് വെള്ളം പമ്പ് ചെയ്യാൻ നടപടി സ്വീകരിച്ചത്.

ഈന്തിവിളയിൽ ഓടയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് തഹസിൽദാർ പറഞ്ഞു. ഇതിനായി 31 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് നഗരസഭ തയ്യാറാക്കിയിട്ടുണ്ടെന്നും വാർഡിലെ ഉപതിരഞ്ഞെടുപ്പിന് ശേഷം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.