ഭോപ്പാൽ : ക്ഷേത്രം നിർമ്മിക്കുവാൻ പ്രമാണത്തിലുള്ള ഭൂമി മുഴുവനായും നൽകാത്തതിൽ പ്രകോപിതരായ പഞ്ചായത്ത് ഒരു കുടുംബത്തെയൊന്നാകെ സമുദായത്തിൽ നിന്നും പുറത്താക്കിയതായി പരാതി. മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന ശിവാജി നഗർ പ്രദേശത്തെ ഹിരാ ലാൽ ഘോഷിയാണ് പരാതി നൽകിയത്. ക്ഷേത്രം പണിയുന്നതിനായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ദാനം ചെയ്യുന്നതിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. ഹിരാ ലാൽ ഘോഷിയുടെ കുടുംബം വസ്തുവിന്റെ ഒരു ഭാഗം ദാനം ചെയ്യാൻ തയ്യാറായിരുന്നു. എന്നാൽ മുഴുവൻ വസ്തുവും വേണമെന്ന് പഞ്ചായത്ത് വാശി പിടിക്കുകയായിരുന്നു.
ഈ ആവശ്യം വിസമ്മതിച്ചതോടെ ഹിരാ ലാൽ ഘോഷിയുടെ കുടുംബത്തെ അവരുടെ സമുദായത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. പഞ്ചായത്തിൽ തർക്കം പരിഹരിക്കാൻ ചേർന്ന യോഗത്തിലെ ദൃശ്യങ്ങൾ പരാതിക്കാരി പകർത്തിയതും അധികാരികളെ പ്രകോപിപ്പിച്ചു. തുടർന്ന് പരിഹാര മാർഗമായി വസ്തു വിട്ടു നൽകാനും, ഗോമൂത്രം കുടിക്കുവാനും, ചെരുപ്പ് തലയിൽ വച്ച് നടക്കുവാനും ആവശ്യപ്പെടുകയായിരുന്നു.
ഇതിന് പുറമേ ഹിരാ ലാൽ ഘോഷിയുടെ കുടുംബത്തിലേക്ക് ആരും കടന്ന് ചെല്ലരുതെന്ന് വിലക്കും ഏർപ്പെടുത്തി. സമുദായത്തിൽ നിന്നുള്ള ആരെയും കുടുംബത്തിലുള്ളവർക്ക് വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്നും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. ജീവിക്കാൻ നിവൃത്തി ഇല്ലാതായതോടെയാണ് കുടുംബം പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. സംഭവം സ്ഥിരീകരിച്ച ജില്ലാ കളക്ടർ ഫ്രാങ്ക് നൊബേൽ പരാതിയിൽ സത്യമുണ്ടെന്ന് കണ്ടാൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |