കോട്ടയം: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിവരശേഖരണത്തിനായി ആരംഭിച്ച ഇ-ശ്രം പോർട്ടലിൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 29,000പേർ. രജിസ്‌ട്രേഷൻ നടപടികളുടെ പുരോഗതി സംബന്ധിച്ച് കളക്ടർ ഡോ.പി.കെ. ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.
വിവിധ ക്ഷേമ പദ്ധതികൾക്ക് ഭാവിയിൽ രൂപം നൽകാൻ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നതിനാൽ ജില്ലയിലെ 59 വയസുവരെയുള്ള മുഴുവൻ അസംഘടിത തൊഴിലാളികളും നിർബന്ധമായും പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്തണമെന്ന് കളക്ടർ പറഞ്ഞു.
രജിസ്റ്റർ ചെയ്യുന്നുവർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭിക്കും. പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും അടിയന്തര ദുരന്തസാഹചര്യങ്ങളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് പോർട്ടലിലൂടെ നേരിട്ടും അല്ലാത്തവർക്ക് അക്ഷയ വഴിയും സൗജന്യമായി രജിസ്‌റ്റർ ചെയ്യാം.
ഇവർക്ക് രജിസ്റ്റർ ചെയ്യാം
തൊഴിലുറപ്പ് തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയം തൊഴിലുകാർ, വഴിയോര കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീര കർഷകർ, സ്‌കൂൾ പാചക തൊഴിലാളികൾ, പത്ര ഏജന്റുമാർ, ചെറുകിടനാമ മാത്ര കർഷകർ, മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടവർ, ബീഡിത്തൊഴിലാളികൾ, തുകൽ തൊഴിലാളികൾ, നെയ്ത്തുകാർ, ആശാരിമാർ, ഇഷ്ടിക ചൂള, കല്ല് ക്വാറികളിലെ തൊഴിലാളികൾ, മില്ലുകളിലെ തൊഴിലാളികൾ, മീഡ്‌വൈഫ്, ബാർബർ, പഴംപച്ചക്കറി കച്ചവടക്കാർ, ന്യൂസ് പേപ്പർ വെണ്ടർമാർ, റിക്ഷതൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ, ടാറിംഗ് തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |