കാസർകോട്: കാസർകോട് ഗവ. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയെ കൊണ്ട് പ്രിൻസിപ്പൽ മൂന്ന് തവണ കാലു പിടിപ്പിച്ചതായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ് ആരോപിച്ചു. ഇതുസംബന്ധിച്ച ദൃശ്യങ്ങളും പുറത്തുവിട്ടു. വിദ്യാർത്ഥിക്കെതിരെ നിരവധി പരാതിയുണ്ടെന്നും കാലുപിടിച്ചു മാപ്പ് പറഞ്ഞാൽ ക്ഷമിക്കാമെന്നും ഇല്ലെങ്കിൽ കോളേജിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇതു ചെയ്യിച്ചത്. ഒക്ടോബർ 18നായിരുന്നു സംഭവം.
പ്രിൻസിപ്പലിന്റെ മുറിയിൽ കൂട്ടുകാർക്കൊപ്പം ചെന്ന വിദ്യാർത്ഥി ആദ്യം കാലിൽ തൊട്ട് പിന്മാറിയപ്പോൾ പോരെന്ന് ശാഠ്യം പിടിച്ച പ്രിൻസിപ്പൽ മൂന്നുതവണ കാലുപിടിപ്പിച്ച് മാപ്പ് പറയിച്ച ശേഷമാണ് വിട്ടത്. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥി ഇത് മൊബൈലിൽ പകർത്തി. അപമാനം കാരണം വിദ്യാർത്ഥി ഇക്കാര്യം പുറത്തുപറഞ്ഞില്ല. മാനസികമായി തകർന്ന് കോളേജിൽ വരാതെയായി. മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പ്രിൻസിപ്പലിനെ മാറ്റി നിറുത്തി അന്വേഷണം നടത്തണമെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഗവർണറെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും നേരിൽ കണ്ട് പരാതി നൽകുമെന്നും നവാസ് പറഞ്ഞു.
ഭീഷണിപ്പെടുത്തിയില്ല, വിദ്യാർത്ഥി സ്വമേധയാ ചെയ്തത്: പ്രിൻസിപ്പൽ
കോളേജ് ഓഫീസിന് മുമ്പിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടംകൂടി നിൽക്കുന്നതിനെ ചോദ്യം ചെയ്തപ്പോൾ തന്റെ മുഖത്തടിക്കാൻ വന്ന വിദ്യാർത്ഥി നടപടിയൊഴിവാക്കാൻ സ്വമേധയാ തന്റെ കാലുപിടിക്കുകയായിരുന്നു എന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് എം.രമ പറഞ്ഞു. കാല് പിടിക്കാൻ താൻ കല്പിച്ചിട്ടില്ല. വിവരമറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് ഈ വിദ്യാർത്ഥിയിൽ നിന്ന് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പിഴ ഈടാക്കി. ആക്രമിക്കാൻ വന്നതിന് പരാതി നൽകിയാൽ നടപടിയെടുക്കാമെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കളും സഹപ്രവർത്തകരും മറ്റ് വിദ്യാർത്ഥികളും അഭ്യർത്ഥിച്ചതനുസരിച്ച് ഒഴിവാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |