കിടങ്ങൂർ:സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന റിട്. അദ്ധ്യാപകന്റെ രണ്ടുലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ വഴി ചോദിക്കാനെന്ന പേരിൽ വാഹനം
കൈ കാണിച്ചു നിർത്തി അപഹരിച്ചു. പാദുവ ശൗര്യാംകുഴിയിൽ ജോസഫിന്റെ (72) പണമാണ് കവർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ കിടങ്ങൂർ പാദുവ റോഡിൽ കിടങ്ങൂർ എഞ്ചിനിയറിങ്ങ് കോളേജിന് സമീപം ചൂരക്കാട്ട് പടിയിൽ വച്ചാണ് സംഭവം. രണ്ട് യുവാക്കൾ വഴി ചോദിക്കാനെന്ന പേരിൽ വാഹനം തടഞ്ഞുനിർത്തി പണം അപഹരിച്ച ശേഷം രക്ഷപെടുകയായിരുന്നു. കിടങ്ങൂർ എസ്. ബി. ഐ, കിടങ്ങൂർ സർവ്വിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നെടുത്ത പണം ബാഗിലാക്കി സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് സൂക്ഷിച്ചിരുന്നത്. വാഹനം നിർത്തിയ ഉടനെ അദ്ധ്യാപകനെ ഭീഷണിപ്പെടുത്തി ബാഗ് തട്ടിയെടുത്ത ശേഷം ഇരുവരുംസമീപത്തെ റബർ തോട്ടത്തിലൂടെ ഓടി രക്ഷപെടുകയായിരുന്നു. ഒരാൾ കാവിമുണ്ടും ഷർട്ടും മറ്റൊരാൾ പാന്റും ഷർട്ടുമാണ് ധരിച്ചിരുന്നത്.ഭാര്യയുടെ ചികിത്സാ സംബന്ധമായി ബാങ്കിൽ നിന്നും പണമെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ധ്യാപകൻ . സമീപത്തെ സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കിടങ്ങൂർ എസ്.എച്ച്. ഒ ബിജു കെ. ആർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |