തൃശൂർ: മെഡിക്കൽ കോളേജിൽ രാത്രിയിലും പോസ്റ്റുമോർട്ടം നടപ്പാക്കണമെങ്കിൽ കടമ്പകളേറെ. ജനോപകാരപ്രദമെങ്കിലും പരാധീനതകൾക്ക് ഇടയിലാണ് ഫൊറൻസിക് വിഭാഗം. ഡോക്ടർമാർ ഉണ്ടെങ്കിലും ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. ഈ പ്രതിസന്ധി മറികടന്നാൽ മാത്രമേ രാത്രിയിലും പോസ്റ്റുമോർട്ടം നടക്കൂ.
ഒരേസമയം രണ്ട് പോസ്റ്റുമാർട്ടം നടത്താൻ മെഡിക്കൽ കോളേജിൽ സൗകര്യമുണ്ടെങ്കിലും ജീവനക്കാരുടെ അഭാവമാണ് പ്രധാന പ്രശ്നം. ഞായറാഴ്ചകളിലാണ് കൂടുതൽ ദുരിതം. സർജൻമാരുടെ കുറവിന് പുറമേ ആശുപത്രി പരിസരങ്ങളിൽ പോസ്റ്റ്മാർട്ടം കിറ്റ് പോലും ഈ ദിവസം ലഭിക്കില്ല.
ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർ ഏറെ ദൂരം നടന്നുവേണം ആവശ്യസാധനങ്ങൾ സംഘടിപ്പിക്കാൻ. ഉത്തരവ് നടപ്പാക്കിയാൽ അപകട മരണങ്ങളിലെ പോസ്റ്റുമോർട്ടം വേഗത്തിൽ നടത്താനാകുമെങ്കിലും ഇത്തരം കേസുകൾ അധികമെത്തുന്ന താലൂക്ക് - ജില്ലാ ജനറൽ ആശുപത്രികളിൽ സൗകര്യങ്ങളില്ലാത്തതും വലയ്ക്കുന്നുണ്ട്.
കോർപറേഷന് കീഴിലുള്ള ജില്ലാ ജനറൽ ആശുപത്രിയിൽ ഞായറാഴ്ചകളിൽ പോസ്റ്റ്മാർട്ടം നടത്താനാകാത്ത സ്ഥിതിയുണ്ട്.
വിശ്രമകേന്ദ്രമില്ല
മൃതദേഹം പോസ്റ്റുമാർട്ടത്തിന് കൊണ്ടുവരുന്ന ബന്ധുക്കൾക്ക് വിശ്രമിക്കാൻ പോലും മെഡിക്കൽ കോളേജ് മോർച്ചറിയിൽ സംവിധാനമില്ല. കൊവിഡ് കാലത്ത് രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളും അനാഥ മൃതദേഹങ്ങളും ഇവിടെയാണ് സൂക്ഷിക്കുന്നത്. ഇവ പുറത്തെടുക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധവും മറ്റും സഹിച്ച് വേണം കാത്തുനിൽപ്പ്. ഞായറഴ്ചകളിൽ കുടിവെള്ളം പോലും ലഭിക്കാൻ ഏറെ ദൂരം അലയേണ്ട സ്ഥിതിയാണ്.
കാടും പടലും നിറഞ്ഞ് പരിസരം
ഒഴിഞ്ഞ പ്രദേശത്താണ് മെഡിക്കൽ കോളേജ് മോർച്ചറി. ആവശ്യത്തിന് കറന്റും ജനറേറ്ററും വെള്ളവും പോലും ഇവിടെയില്ല. മോർച്ചറിക്ക് ചുറ്റും കാടും പടലും പിടിച്ച് കിടക്കുകയാണ്. മുൻ ഭാഗത്ത് മാത്രമാണ് കാടില്ലാത്തത്. ഈ കുറവുകളെല്ലാം നികത്തി മോർച്ചറി സജ്ജമാക്കണമെങ്കിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരും.
രാത്രികാല പോസ്റ്റുമാർട്ടത്തിന് ആവശ്യമുള്ളത്
ജീവനക്കാരുടെ കുറവ് പരിഹരിച്ചാൽ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിൽ രാത്രികാല പോസ്റ്റുമാർട്ടം നടത്താനുള്ള സാഹചര്യം ഉണ്ട്.
- ഡോ. പ്രതാപ് സോമനാഥ്, പ്രിൻസിപ്പൽ ,മെഡിക്കൽ കോളേജ്
പോസ്റ്റുമാർട്ടം ഒരു എമർജൻസി കാര്യമായി കണക്കാക്കരുത്. ഇതിൽ നിയമപരമായ ഒട്ടേറെ കാര്യങ്ങളുണ്ട്. ആവശ്യസംവിധാനങ്ങൾ ഒരുക്കിയാൽ രാത്രി പോസ്റ്റ്മാർട്ടം നടത്താനാകും. നിലവിൽ ആറു പേരാണ് ഈ വിഭാഗത്തിൽ ഉള്ളത്. ഇതിൽ അക്കാഡമിക് കാര്യങ്ങളും മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് പലരും പോകുന്നതിനാൽ മിക്കവാറും മൂന്നു പേരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.
- ഡോ. ഹിതേഷ് ശങ്കർ, ഫൊറൻസിക് വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |