കളിച്ച് നഷ്ടമായത് 5,000 രൂപ
ഇരിങ്ങാലക്കുട: ഓൺലൈൻ ഗെയിം കളിച്ച് അയ്യായിരം രൂപ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ. കൊരുമ്പിശ്ശേരി പോക്കർ പറമ്പിൽ ഷാബിയുടെയും സുൽഫത്തിന്റെയും മകൻ ആകാശാണ് (14) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആകാശിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണത്തിൽ ഇന്നലെ രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടൽമാണിക്യം കുട്ടൻകുളത്തിന് സമീപം കണ്ടെത്തി. തുടർന്ന് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. ഞായറാഴ്ചയാണ് ഷാബിയുടെ മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച ആകാശിന് പണം നഷ്ടപ്പെട്ടത്. വിവരം അറിഞ്ഞ വീട്ടുകാരുടെ ശകാരം ഭയന്നാണ് ആകാശ് വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയാണ്. സഹോദരൻ അമൽ ഹോട്ടൽ ജീവനക്കാരനാണ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.
കഴിഞ്ഞ 8ന് കല്ലുവിളാകം വീട്ടിൽ സാബിത്ത് മുഹമ്മദ് (14) ആത്മഹത്യ ചെയ്യാൻ കാരണം മൊബൈൽ ഗെയിം ആണെന്ന് പിതാവ് ഷാനവാസ് പറഞ്ഞു.
കേസെടുക്കാനാകാതെ പൊലീസ്
ഗെയിമിംഗ് കമ്പനികൾക്ക് കുട്ടികൾ പണം കൈമാറുന്നത് നിയമവിധേയമായതിനാൽ കേസെടുക്കാനോ നടപടിയെടുക്കാനോ കഴിയാറില്ലെന്ന് പൊലീസ് പറയുന്നു. അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചെന്ന സന്ദേശം ഫോണിൽ വരുമ്പോഴാവും രക്ഷിതാക്കൾ വിവരമറിയുക. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ കുട്ടികൾക്ക് സ്വന്തം മൊബൈലുകളായി. പഠനത്തിന്റെ ഇടവേളകളിൽ മൊബൈൽ ഫോൺ ഗെയിമുകളിലേക്ക് കുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ടെന്നും സൈബർ പൊലീസ് വ്യക്തമാക്കി.
ആദ്യം സൗജന്യം, പിന്നെ പണം
സൗജന്യമായി കളിക്കാൻ അനുവദിച്ച് കുട്ടികൾ ഗെയിമുകളിൽ രസം പിടിക്കുമ്പോൾ പണം ഈടാക്കി തുടങ്ങും. അടുത്ത ഘട്ടം കളിക്കണമെങ്കിൽ പണം ഓൺലൈനായി അടയ്ക്കണമെന്നാകും നിബന്ധന. അങ്ങനെ മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്ന് പണം അയയ്ക്കും. കുട്ടികൾക്ക് ബോധവത്കരണം നൽകുക മാത്രമാണ് പോംവഴിയെന്നും പൊലീസ് നിർദ്ദേശിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |