ഇടുക്കി: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതോടെ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. രാവിലെ പത്തു മണിയോടെ മൂന്നാമത്തെ ഷട്ടർ 40സെന്റി മീറ്ററാണ് ഉയർത്തിയത്. 40000 ലിറ്റർ വെള്ളമാണ് സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത്.
മുല്ലപ്പെരിയാർ ഡാമിലെ സ്പിൽവേ ഷട്ടറുകൾ തുറന്നതും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴയുമാണ് ഇടുക്കി ഡാം പെട്ടെന്ന് തുറക്കാൻ കാരണമായത്. കൂടുതൽ ജലം വന്നാൽ നിയന്ത്രിതമായി അടുത്ത ഷട്ടറുകളും തുറക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതോടെ ഇത് ഏഴാമത്തെ വട്ടമാണ് ഇടുക്കി അണക്കെട്ട് ഇപ്പോൾ തുറക്കുന്നത്.
പെരിയാറിന്റെ ഇരുകരകളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ സ്പിൽവേയുടെ മൂന്നും നാലും ഷട്ടറുകൾ രാവിലെ തുറന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തിയത്. അതേസമയം, കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |