വെഞ്ഞാറമൂട്: കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കുകയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. ഇന്ധനവിലയ്ക്കൊപ്പം പാചകവാതകത്തിനും വില കൂടിയതോടെ അടുക്കളയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് വീട്ടമ്മമാർ. പാചകവാതകത്തിന്റെ ഉപയോഗം സർവസാധാരണമായതോടെ വിറക് അടുപ്പുകൾ ചെറിയ വീടുകളിൽ പോലും ഇല്ലാതായിരുന്നു. ഇപ്പോൾ വിറകും കിട്ടാനില്ല. വീട്ടാവശ്യത്തിനുള്ള ഒരു സിലിണ്ടർ കഷ്ടിച്ച് ഒരു മാസത്തേക്കേ തികയൂ. പെട്രോൾ, ഡീസൽ വിലവർദ്ധന എല്ലാ മേഖലയെയും ബാധിച്ചുകഴിഞ്ഞു.
പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗസാധനങ്ങൾക്കുണ്ടായ വിലക്കയറ്റം സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദീപാവലി മുതൽ കയറിത്തുടങ്ങിയ പച്ചക്കറി വില തമിഴ്നാട്ടിലെ പ്രളയത്തോടെ അതിരൂക്ഷമായിരിക്കുകയാണ്. മഴ തുടരുന്നതിനാൽ വില ഉടനെ താഴാനും ഇടയില്ല. മണ്ഡലമാസ കാലത്ത് പച്ചക്കറി വില വർദ്ധന പതിവായിരുന്നു. ഇത്തവണ തീക്ഷണമായേക്കും.
നിർമ്മാണ മേഖലയിലും ഉല്പന്നങ്ങൾക്ക് തീപിടിച്ച വിലയാണ്. സിമന്റ്, കമ്പി, മെറ്റൽ, മണൽ, പാറപ്പൊടി എന്നിവയ്ക്ക് നിത്യേന വില കൂടുകയാണ്. കരാറുകാരും തൊഴിലാളികളും ആശങ്കയിലാണ്.
യാത്രയും പൊള്ളും
മറ്റ് വർദ്ധനയ്ക്കൊപ്പം ബസ് യാത്രാനിരക്ക് കൂട്ടാനുള്ള ആലോചനയിലാണ് സർക്കാർ. മിനിമം കൂലി 10 രൂപയാകും. ഇതോടെ സാധാരണക്കാർക്ക് ബസ് യാത്രയും നീറുന്ന ഒന്നാവും. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചപ്പോഴും യാത്രക്കാർക്ക് ഇരുട്ടടി കിട്ടി. ട്രെയിൻ ടിക്കറ്റ് നിരക്കുകൾ തോന്നുന്ന പടിയാണ് വർദ്ധിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |