ലക്നൗ: ഉത്തർപ്രദേശിൽ അധികാരം പിടിക്കാൻ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം പണി പതിനെട്ടും നോക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് ജനങ്ങൾക്കിടയിൽ ചെറിയ ഓളങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് യോഗി സർക്കാരിന് തുടർച്ച ഉറപ്പിക്കുവാനുള്ള ശക്തമായ തന്ത്രങ്ങളുമായാണ് ബി ജെ പിയുടെ മുന്നേറ്റം.കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാവും ബി ജെ പിയുടെ സംസ്ഥാനത്തെ നീക്കം എന്ന് ഏറക്കുറെ വ്യക്തമായികഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ഉണ്ടെങ്കിലും ബി ജെ പി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചു.
പ്രധാനമന്ത്രിയുടെ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലികളെക്കുറിച്ച് ചർച്ച ചെയ്യാൻ ബി ജെ പി ഇന്ന് പ്രത്യേക യോഗം ചേർന്നിരുന്നു. പാർട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.പ്രകടന പത്രികയുടെ കരട് ഇതിനകം രൂപപ്പെടുത്തിയെന്നാണ് അറിയുന്നത്. രണ്ടരമണിക്കൂറോളം നീണ്ട യോഗത്തിൽ പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയെ കൂടാതെ ധർമേന്ദ്ര പ്രധാൻ, ബി എൽ സന്തോഷ്, സ്വന്തന്ത്ര ദേവ് സിംഗ്, സുനിൽ ബൻസാൽ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും റാലികൾ, അവരുടെ വേദികൾ, താൽക്കാലിക സമയക്രമം എന്നിവയെ കുറിച്ചെല്ലാം യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു.
യോഗിക്ക് തുടർ ഭരണം ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമായി കഴിഞ്ഞദിവസം ആർ എസ് എസ് രംഗത്തെത്തിയിരുന്നു. ഇതിനായി സംസ്ഥാനത്തെ ഇളക്കി മറിക്കുന്ന അമൃത് മഹോത്സവ് സംഘടിപ്പിക്കുവാനാണ് നീക്കം. ദേശസ്‌നേഹം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ആർ എസ് എസ് വ്യക്തമാക്കുന്നതെങ്കിലും, തിരഞ്ഞെടുപ്പിന് മുൻപായി അണികളെ സജ്ജരാക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ ആർ എസ് എസ് പരിപാടി പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ചടങ്ങിലാവും തുടങ്ങുക. തിരംഗ യാത്ര, വന്ദേമാതരം ആലാപനം, സ്വാതന്ത്ര്യ സമര സേനാനികളുടെ അനുസ്മരണം, ആയിരക്കണക്കിന് സെമിനാറുകൾ തുടങ്ങിയവയാണ് യുപിയിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. സ്‌കൂളുകളിലും കോളേജുകളിലും ഘോഷയാത്രയും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |