കോഴിക്കോട്: പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതിയും കൂട്ടാളികളും ആക്രമിച്ചു. സംഭവത്തിൽ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കുന്ദമംഗലത്തിനടുത്ത് എരിമലയിലാണ് സംഭവം.
പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്റ്റുചെയ്യാൻ എത്തിയ പൊലീസുകാർക്കുനേരെയാണ് ആക്രമണമുണ്ടായത്. വിവിധ ജില്ലകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ഷിജു. പൊലീസ് സംഘത്തെ ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഒരു പൊലീസുകാരന്റെ കാൽ ഒടിഞ്ഞ നിലയിലാണ്. വിവരമറിഞ്ഞ് റൂറൽ എസിപിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്.
വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയും ഷിജു പ്രശ്നമുണ്ടാക്കി. സമീപത്തുണ്ടായിരുന്ന കാറിന്റെ മുകളില്‍ കയറി ഭീഷണി മുഴക്കിയ ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരെ ആക്രമിച്ച മറ്റുപ്രതികൾക്കുവേണ്ടി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ആരെങ്കിലും പിടിയിലായിട്ടുണ്ടോ എന്ന് വ്യക്തമല്ല. പ്രദേശത്ത് വൻ പൊലീസ് സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |