തിരുവനന്തപുരം: പരാതിയുമായി മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടെങ്കിലും, പാർട്ടി പുന:സംഘടനയടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ നടപടികൾക്ക് പൂർണ പിന്തുണ ആവർത്തിച്ച് ഹൈക്കമാൻഡ്.
ഇന്നലെ തിരുവനന്തപുരത്തെത്തിയ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ.പി.സി.സി പ്രസിഡന്റുമായി ആശയവിനിമയം നടത്തി. മുതിർന്ന നേതാക്കളെ പരമാവധി അനുനയിപ്പിച്ച് മുന്നോട്ട് പോകണമെന്ന് താരിഖ് ഓർമ്മിപ്പിച്ചതായാണ് സൂചന. എന്നാൽ, സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ പുതിയ നേതൃത്വം നടത്തുന്ന ഇടപെടലുകളെ ഹൈക്കമാൻഡ് തടസ്സപ്പെടുത്തില്ല. അച്ചടക്കനടപടികൾ പാർട്ടി ഭരണഘടന അനുശാസിക്കുന്ന വിധത്തിലാകണമെന്നും, അതിനായി സമിതി വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അച്ചടക്ക സമിതി രൂപീകരണമടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകവേ, ഇതിൽ കാര്യമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഹൈക്കമാൻഡും ഇതാണ് മുഖവിലയ്ക്കെടുത്തത്. കെ.പി.സി.സി, ഡി.സി.സി തലങ്ങളിൽ അച്ചടക്ക സമിതികൾ വൈകാതെ നിലവിൽ വരും.
സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണം അടുത്ത വർഷം മാർച്ച് 22ന് പൂർത്തിയാവും. അതുവരെ പുന:സംഘടന തുടരാമെന്നാണ് ഹൈക്കമാൻഡ് നിലപാട്. . ഈ സാഹചര്യത്തിൽ, പുന:സംഘടനയ്ക്കെതിരായ എ, ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദം ഫലം കാണില്ലെന്നുറപ്പായി. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരാണ് സംസ്ഥാന പാർട്ടിയിലെ പൊതുവികാരമെന്നാണ് ഹൈക്കമാൻഡിന്റെയും വിലയിരുത്തൽ. താരിഖ് അൻവർ ഇന്നുച്ചയോടെ ഡൽഹിക്ക് മടങ്ങും. കെ. സുധാകരനും ഇന്ന് കണ്ണൂരിലേക്ക് പോകും.
പുന:സംഘടന നടക്കും: താരിഖ് അൻവർ
കോൺഗ്രസ് പുന:സംഘടന വേണ്ടിവന്നാൽ നടക്കുമെന്ന് താരിഖ് അൻവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയകാര്യ സമിതിയും തുടരും. പാർട്ടിയുടെ ഉപദേശകസമിതിയെന്ന റോളിലാവും രാഷ്ട്രീയകാര്യ സമിതി പ്രവർത്തിക്കുക. മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തുമെങ്കിലും, അവരുടെ എല്ലാ ആവശ്യങ്ങളും നടപ്പാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |