ആലപ്പുഴ : യുവതികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകൾക്ക് ജില്ലയിൽ മികച്ച പ്രതികരണം. ആകെയുള്ള 1368 വാർഡുകളിൽ 1340 ഇടത്തും ഗ്രൂപ്പ് രൂപീകരണം പൂർത്തിയായി. ശേഷിക്കുന്നിടങ്ങളിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമാകും. 18നും 40നും ഇടയിൽ പ്രായമുള്ള 23,266 വനിതകളാണ് ഇതുവരെ അംഗത്വമെടുത്തത്. 12 മുതൽ 50 അംഗങ്ങൾ വരെയുള്ളതാണ് ഗ്രൂപ്പുകൾ. സംസ്ഥാനത്ത് 45 ലക്ഷത്തിലേറെ കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണെങ്കിലും, യുവതികളുടെ എണ്ണം കേവലം 10 ശതമാനം മാത്രമായിരുന്നു. നാട്ടിലെ വിവിധ പ്രവൃത്തികളിൽ യുവതികൾക്ക് ഇടപെടാനുള്ള പ്ലാറ്റ് ഫോം എന്നാണ് ഓക്സിലറി ഗ്രൂപ്പുകളെ വിശേഷിപ്പിക്കുന്നത്. തൊഴിൽ സാദ്ധ്യതകൾക്കൊപ്പം സാമൂഹിക സേവനവും, സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും ഗ്രൂപ്പുകളുടെ പ്രത്യേകതയാണ്.
അയൽക്കൂട്ടമല്ല!
സാധാരണ കുടംബശ്രീ അയൽക്കൂട്ടവും ഓക്സിലറി ഗ്രൂപ്പും വ്യത്യസ്തമാണ്. നൈപുണ്യ വികസനം, മാനസികാരോഗ്യം, സംരംഭക സാദ്ധ്യത എന്നിവയാകും ഓക്സിലറി സംവിധാനത്തിൽ ഊന്നൽ നൽകുക. വിദ്യാസമ്പന്നരായ യുവതികൾ കൂടിച്ചേർന്ന് സ്റ്റാർട്ടപ്പുകൾ രൂപീകരിക്കുന്നതടക്കം അനന്തസാദ്ധ്യതകളുണ്ട്. അയൽക്കൂട്ടങ്ങളുടെ തരത്തിൽ വായ്പാ സംവിധാനത്തെക്കുറിച്ച് നിലവിൽ പരാമർശമില്ല. എന്നാൽ സംരംഭങ്ങൾക്ക് വേണ്ടി ബാങ്കുകളുമായി അധികൃതർ ബന്ധപ്പെടുത്തി നൽകും.
ആദ്യ 2 മാസം പരിശീലനം
ഗ്രൂപ്പുകളുടെ രൂപീകരണം പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത രണ്ട് മാസങ്ങളിൽ പരിശീലനം നടക്കും. അതത് ഗ്രൂപ്പിന് നേതൃത്വം നൽകുന്ന അഞ്ചംഗ കമ്മിറ്റിക്കും, തുടർന്ന് എല്ലാ അംഗങ്ങൾക്കും ഓറിയന്റേഷൻ ക്ലാസുകളുണ്ടാവും. കേന്ദ്ര സർക്കാർ പദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന പ്രകാരമുള്ള തൊഴിൽ സംരംഭ പരിശീലനവും, ലിംഗസമത്വത്തിലൂന്നിയുള്ള ക്ലാസുകളും അംഗങ്ങൾക്ക് നൽകാനാണ് കുടംബശ്രീ ജില്ലാ മിഷൻ ആലോചിക്കുന്നത്.
ഇതുവരെ ഗ്രൂപ്പ് രൂപീകരണം പൂർത്തിയായ വാർഡുകൾ : 1340
ഇതുവരെ അംഗത്വമെടുത്തവർ : 23266
പ്രവർത്തനം
ടീം ലീഡർ - യോഗങ്ങൾ വിളിച്ച് ചേർക്കണം, അദ്ധ്യക്ഷത വഹിക്കണം
സാമ്പത്തികം - ടീം ലീഡറുടെയും സാമ്പത്തിക ചുമതലയുള്ളയാളുടെയും പേരിൽ സംയുക്ത അക്കൗണ്ട് എടുക്കും. വരവ് ചെലവ് കാര്യനിർവഹണം.
ഉപജീവനം - മൈക്രോ സംരംഭങ്ങൾ ആരംഭിക്കുക
സാമൂഹിക വികസനം - സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം
ഏകോപനം - മറ്റ് പരിപാടികൾ, പരിശീലനങ്ങൾ എന്നിവ ഏകോപിപ്പിക്കുക, വിവിധ ഏജൻസികളുമായി ബന്ധപ്പെടുക
കുടുംബശ്രീയും ഓക്സിലറി ഗ്രൂപ്പും ഒന്നാണെന്ന ധാരണ ശരിയല്ല. സാമൂഹിക ഉത്തരവാദിത്വവും, ലിംഗസമത്വവും ഉണ്ടാക്കിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. ഇത്തരം സംരംഭങ്ങൾക്ക് വിജയിക്കാനാവില്ലെന്ന മുൻധാരണ യുവതികൾ മാറ്റിയെടുക്കും
- കെ.ബി.അജയകുമാർ, ജില്ലാമിഷൻ
അസി. കോ ഓർഡിനേറ്റർ, കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |