ആലപ്പുഴ: കേരള സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തിയത് വിദ്യാർത്ഥിളെ ബുദ്ധിമുട്ടിക്കുന്നു. നിലവിൽ വിദ്യാർത്ഥികൾ കൊടുത്തിരിക്കുന്ന സെന്ററുകളുടെ 60-70 കിലോമീറ്റർ അകലെയാണ് സബ്സെന്ററുകൾ അനുവദിച്ചിരിക്കുന്നത്. ആനുവൽ സ്കീം ബി.എ, ബി.കോം, പാർട്ട് ഒന്ന്, പാർട്ട് രണ്ട് ജംഗ്ലീഷ്, ഹിന്ദി, മലയാളം പരീക്ഷാ കേന്ദ്രങ്ങളാണ് മാറ്റിയത്. 15ന് തുടങ്ങേണ്ട പരീക്ഷകളുടെ കേന്ദ്രം മാറ്റി സർവകലാശാലാ വെബ്സൈറ്റിൽ അറിയിപ്പ് വന്നത് വൈകിയാണ്. മഴയും വെള്ളപ്പൊക്കവും കാരണം തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ പരീക്ഷ മാറ്റിയിരുന്നു. പുതുക്കിയ തീയതി യൂണിവേഴ്സിറ്റി അറിയിച്ചിട്ടില്ല. ഏപ്രിൽ നടക്കേണ്ട പരീക്ഷകളാണ് ഇപ്പോൾ നടത്തുന്നത്. കൊവിഡ് കാരണമാണ് പരീക്ഷകൾ വൈകിയത്. ആലപ്പുഴ എസ്.ഡി കോളേജ് കേന്ദ്രമായി അപേക്ഷിച്ചവർക്ക് മാവേലിക്കരയിലാണ് സെന്റർ അനുവദിച്ചത്. മാവേലിക്കര നങ്ങ്യാർ കുളങ്ങരയിൽ അപേക്ഷിച്ചവർക്ക് കൊല്ലത്താണ് സബ്സെന്ററുകൾ വന്നിരിക്കുന്നത്. മണ്ഡലകാലം തുടങ്ങിയതിനാൽ ഇടസമയങ്ങളിൽ ദീർഘ ദൂര ബസുകൾ കുറവാണ്. ബസുകളുടെ കുറവ് വിദ്യാർത്ഥികൾക്ക് രാവിലെ തന്നെ പരീക്ഷാ സെന്ററുകളിൽ എത്തേണ്ട സ്ഥിതിയാണ്.
ബുദ്ധിമുട്ടുന്നത് പെൺകുട്ടികൾ
വിദ്യാർത്ഥികളിലേറെയും പെൺകുട്ടികളാണ്. ഇവർക്ക് ദൂരെയുള്ള കേന്ദ്രങ്ങളിലെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും. പരാജയപ്പെട്ട് വീണ്ടുമെഴുതുന്ന ബി.എ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രത്തെപ്പറ്റി അറിയിപ്പിൽ പരാമർശിച്ചിട്ടില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നു. ആദ്യ വർഷ ബി.എ ഇക്ണോമിക്സ്, ലിറ്ററേച്ചർ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. ഇവർ ആലപ്പുഴ എസ്.ഡി കോളേജിലാണ് പരീക്ഷാ കേന്ദ്രം വച്ചിരിന്നത്. ഹാൾ ടിക്കറ്റ് വന്നപ്പോൾ ഇവർക്ക് മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജിലാണ് സെന്ററുകൾ.
വ്യക്തമായ മറുപടിയില്ല
യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് കോളേജുകാർ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ വ്യക്തമായ മറുപടി നൽകിയിട്ടില്ല. സെന്ററുകളുള്ള കോളേജ് അധികൃതർ 50 പേരിൽ കൂടുതൽ പരീക്ഷ എഴുതിക്കാത്തതാണ് വിദ്യാർത്ഥികൾക്ക് ദൂരസ്ഥലങ്ങളിൽ പരീക്ഷ എഴുതേണ്ടി വരുന്നത്.
''
പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്ക് ദൂരസ്ഥലങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ പരാതി നൽകിയിട്ടുണ്ട്. ഉച്ചകഴിഞ്ഞാണ് പരീക്ഷ. പരീക്ഷ കഴിഞ്ഞ് രാത്രിയാകും വിദ്യാർത്ഥികൾ വീട്ടിലെത്താൻ.
ഗോപാലകൃഷ്ണൻ, മിനർവ കോളേജ് ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |