പാലക്കാട്: പാലക്കാട്ട് പട്ടാപ്പകൽ നടുറോഡിൽ ഭാര്യയുടെ കൺമുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. വെള്ളനിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഉള്ളിലുള്ളവരെ തിരിച്ചറിയാതിരിക്കാനായി ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. കാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈ എസ് പിയായ പി സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. 9497990095, 9497987146 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ചും വിവരം അറിയിക്കാം. വിവിധ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘവും രൂപീകരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു ഭാര്യയുടെ മുന്നിലിട്ട് സഞ്ജിത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മണിക്കൂറുകളോളം കാത്തുനിന്ന് അക്രമിസംഘം ഭാര്യയുമൊത്ത് ബൈക്കിൽ വരുമ്പോൾ സഞ്ജിത്തിനെ വെട്ടിവീഴ്ത്തി. തുടർന്ന് ഭാര്യയെ വലിച്ചുമാറ്റിയശേഷം തലങ്ങും വിലങ്ങും വെട്ടി മരണം ഉറപ്പാക്കുകയായിരുന്നു. 31 വെട്ടുകളായിരുന്നു ശരീരത്ത് ഉണ്ടായിരുന്നത്. കൊലയാളി സംഘത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിക മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രതികൾ എഡ് ഡി പി ഐക്കാരാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട ഇവർക്കുവേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |