അനധികൃത കൂട്ടിച്ചേർക്കൽ വരുത്തിയതായി പ്രാഥമിക നിഗമനം
ചേർത്തല: ദേശീയപാതയിൽ അപകടകരമായി സഞ്ചരിച്ച ജീപ്പ് തടയാൻ ശ്രമിച്ച ട്രാഫിക് എസ്.ഐയെ ആക്രമിച്ച കേസിൽ പ്രതികൾ സഞ്ചരിച്ച ജീപ്പ് മോട്ടോർവാഹന വകുപ്പ് പരിശോധിച്ചു. ജീപ്പിൽ അനധികൃതമായ കൂട്ടിച്ചേർക്കൽ വരുത്തിയതായാണ് പ്രാഥമിക നിഗമനം.വിശദ പരിശോധന നടത്തി നടപടി സ്വീകരിക്കും. സംഭവത്തിലെ പ്രതികൾ കായംകുളം മുതൽ ചേർത്തല വരെ അപകടകരമായാണ് ജീപ്പ് ഓടിച്ചതെന്ന് അവരുടെ തന്നെ ഫോണിലെ സെൽഫി വിഡിയോകളിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. അലക്ഷ്യമായും മറ്റൊരു കാറിലെ യാത്രക്കാരുമായി സംസാരിച്ചും കൂകി ബഹളം വച്ചുമായിരുന്നു യാത്ര. മറ്റൊരു യാത്രക്കാരൻ തിരുവനന്തപുരത്തെ പൊലിസ് കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്നാണ് ചേർത്തലയിൽ പിടികൂടിയതും എസ്.ഐ ജോസി സ്റ്റീഫന് മർദ്ദനമേറ്റതും. ജീപ്പിന്റെ ഇൻഷ്വറൻസ്, നികുതി തുടങ്ങിയവ കൃത്യമാണെന്ന് ചേർത്തല ജോയിന്റ് ആർ.ടി.ഒ ജെബി ചെറിയാൻ പറഞ്ഞു. അപകടകരമായി ജീപ്പ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യൽ, രൂപമാറ്റം വരുത്തിയത് സംബന്ധിച്ച് വിശദ പരിശോധന നടത്തി നടപടി സ്വീകരിക്കൽ തുടങ്ങിയവയ്ക്കാണ് സാദ്ധ്യത. പൊലീസിന്റെ കത്ത് ലഭിച്ചാൽ ഉടൻ വിശദ പരിശോധന നടത്തുമെന്നും പറഞ്ഞു. ഇന്നു കത്ത് നൽകുമെന്ന് ചേർത്തല സി.ഐ ബി. വിനോദ്കുമാർ പറഞ്ഞു.
കേസിലെ ഒന്നാം പ്രതിയും സൈനികനുമായ കൊട്ടാരക്കര പത്തനാപുരം വെളകുടി പഞ്ചായത്തിൽ ആവണീശ്വരം സാബുരാജാ വിലാസം ജോബിൻ
(29) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊലീസ് മർദ്ദിച്ചെന്ന പരാതിയെ തുടർന്നാണ് ചികിത്സയിലുളളത്. ജോബിൻ റിമാൻഡിലാണ്. രണ്ടും മൂന്നും പ്രതികളായ വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി.എം.വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം ബിബിൻ ഹൗസിൽ ബിബിൻ രാജ് (26) എന്നിവർ ജയിലിലാണ്. ജോബിന്റെ ഉടമസ്ഥതയിലാണ് ജീപ്പെന്നും ബിബിനാണ് ജീപ്പ് ഓടിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ജീപ്പിൽ 4 പേർ ഉണ്ടായിരുന്നതിൽ ഒരാൾ ഓടിരക്ഷപ്പെട്ടിരുന്നു. കൊല്ലം കൊട്ടിയം കിളികല്ലൂർ സ്വദേശി നിഷാദാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |